കോടിയേരിയുടെ വിടവ് നികത്താനായിട്ടില്ല; എം വി ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍


സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. കോടിയേരിയുടെ വിടവ് നികത്താനായിട്ടില്ലെന്നും ജനകീയ മുഖമുള്ള മറ്റൊരു നേതാവിനെ വളര്‍ത്തിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് വിമര്‍ശനമം. പിണറായിയെ അല്ലാതെ മറ്റൊരാളെ അധികാരമേല്‍പ്പിച്ചാല്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആരംഭിക്കുമെന്നും വെള്ളാപ്പള്ളി എസ്എന്‍ഡിപി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ഫെബ്രുവരി ആദ്യ വാരത്തിലെ എസ്എന്‍ഡിപി മുഖപത്രം യോഗനാദം എഡിറ്റോറിയലിലാണ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം. യുഡിഎഫ് മുന്നണിയിലേ സിഎംപി നേതാവ് സിപി ജോണ്‍ നടത്തിയ ഈഴവ അനുകൂല പരാമര്‍ശത്തെ പിന്തുണച്ചു തുടങ്ങിയ മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിക്കുകയും ഇടതുപക്ഷത്തെ കുറിച്ച് പരിഭവവും പറഞ്ഞു കൊണ്ടുമാണ് മുഖപ്രസംഗം. ഈഴവര്‍ക്ക് കോണ്‍ഗ്രസിലും ബിജെപിയിലും അവഗണനയെന്നാണ് വെള്ളാപ്പള്ളി നടേശന്റെ പരാതി. തമ്മില്‍ ഭേദം സിപിഐഎം ആണെങ്കിലും ഇടതുപക്ഷവും ചില പദവികളിലും സ്ഥാനമാനങ്ങളിലും ഈഴവരെ അവഗണിക്കുന്നു. ഇടതുപക്ഷവും അതിരുവിട്ട ന്യൂനപക്ഷ പ്രീണനം നടത്തുന്നത് ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നിരാശ സൃഷ്ടിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ എഴുതി. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കോടിയേരി ബാലകൃഷ്ണനെ താരതമ്യപ്പെടുത്തിയാണ് വെള്ളാപ്പള്ളിയുടെ പരോക്ഷ വിമര്‍ശനം. കോടിയേരിയുടെ സൗമ്യഭാവവും പിണറായി വിജയന്റെ സംഘാടനമികവും പാര്‍ട്ടിക്ക് നല്‍കിയ കരുത്ത് അസാധാരണമായിരുന്നു. എന്നാല്‍ ഇന്നത് വേണ്ടത്രയുണ്ടോ എന്ന് സംശയിക്കേണ്ട സ്ഥിതിയെന്നും വെള്ളാപ്പള്ളി കുറിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും വിമര്‍ശനമുണ്ട്. സര്‍ക്കാരിന്റെ മേന്മകളെ നിഷ്പ്രഭമാക്കുന്ന പ്രവര്‍ത്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിലേ ഉദ്ദേശശുദ്ധി മുഖ്യമന്ത്രി മനസ്സിലാക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പോരായ്മകള്‍ വിലയിരുത്തി തിരുത്തണമെന്നാണ് അപേക്ഷ എന്നും ഇടതുപക്ഷത്തിന് താങ്ങായും തണലായി നില്‍ക്കുന്നവരാണ് ഈഴവരാദി പിന്നാക്ക വിഭാഗങ്ങള്‍ എന്നും വ്യക്തമാക്കിയാണ് വെള്ളാപ്പള്ളി നടേശന്‍ മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.



Post a Comment

0 Comments