നയ്പിഡാവ്: മ്യാന്മർ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2056 ആയി. 3900 ൽ അധികം ആളുകൾക്ക് പരിക്കേറ്റു. 270 ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തകർ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. ഭൂകമ്പത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി ഭരണകൂടം ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അതേസമയം, റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തകർന്ന 12 നില കെട്ടിത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു. സ്ത്രീയെ രക്ഷപ്പെടുത്തിയതായും ആരോഗ്യനില തൃപ്തികരമാണെന്നും മ്യാന്മറിലെ ചൈനീസ് എംബസി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ദുരന്ത ഭൂമിയിലേക്ക് രാജ്യങ്ങളും സംഘടനകളും സഹായങ്ങളുമായി എത്തി തുടങ്ങി. മെഡിക്കൽ സംവിധാനങ്ങളുമായി ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്മ മ്യാന്മറിലെത്തിയിട്ടുണ്ട്. ചൈനയും 82 പേരടങ്ങുന്ന രക്ഷാപ്രവർത്തക സംഘത്തെ ദുരന്ത ഭൂമിയിലെത്തിച്ചു. ഡബ്യു.എച്ച്.ഒയും ദുബൈ ലോജിസ്റ്റിക്സ് ഹബുമായി ചേർന്ന് പരിക്കേറ്റവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഒപ്പം ട്രംപും സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്.
WE ONE KERALA -NM
Post a Comment