ഡൽഹി ആസ്ഥാനമായ സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് വിജയ് നീലകണ്ഠൻ അർഹനായി. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ കേന്ദ്ര സർക്കാരിന്റെ ആസൂത്രണ കമ്മിഷനു കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരമാണിത്. പരിസ്ഥിതി - വന്യജീവി സംരക്ഷകനും, കലാ - സാംസ്കാരിക - സാമൂഹിക പ്രവർത്തകനും, ജീവ കാരുണ്യ പ്രവർത്തകനുമാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ സ്വദേശിയായ വിജയ് നീലകണ്ഠൻ. കഴിഞ്ഞ മുപ്പതു വർഷമായി പ്രകൃതിയെയും വന്യജീവികളെയും സംരക്ഷിച്ചു വരുന്ന വിജയ് നീലകണ്ഠൻ ആയിരത്തിലധികം ബോധവൽക്കരണ ക്ലാസുകളും നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷപാമ്പായ രാജവെമ്പാലയെ പറ്റി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഗവേഷണം നടത്തിവരുന്നു. കേരള സർക്കാറിൻ്റെ അംഗീകൃത പാമ്പ് സംരക്ഷകനാണ്. തളിപ്പറമ്പിന്റെ സാംസ്കാരിക പ്രശസ്തി വീണ്ടെടുക്കാൻ പെരുഞ്ചെല്ലൂര്‍ സംഗീത സഭ സ്ഥാപിച്ച് ലോക പ്രശസ്തരായ സംഗീതജ്ഞരുടെ 102 കച്ചേരികൾ രാജരാജേശ്വര ക്ഷേത്രത്തിനടുത്ത പി നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ചു.
ഈ മേഖലകളിലെല്ലാമുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് വിജയ് നീലകണ്ഠന് പുരസ്‌കാരം. ഗോകുലം കീർത്തിമുദ്ര, ഹരിതരത്നം, ഗ്രേറ്റ് പയനീർസ് സംരംഭക പുരസ്‌കാരം, ആലക്കോട് പി ആർ രാമ വർമ്മ രാജ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കവടിയാർ സദ് ഭാവനാ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ബി എസ് എസ് ഓൾ ഇന്ത്യ ചെയർമാൻ ബി എസ് ബാലചന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു.
Post a Comment