10-ാം ക്ലാസുകാരിയുടെ ഭാവനയിൽ പ്രവേശനഗാനം ഭദ്രം, വിദ്യാർത്ഥിനിയുടെ കവിത തിരഞ്ഞെടുക്കുന്നത് ആദ്യം

 


മഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ  പൂന്തോപ്പിൽകളിമേളങ്ങൾ വർണം വിതറിയൊ-രവധിക്കാലം മായുന്നു.

തിങ്കളാഴ്ച പുതുഅദ്ധ്യയന വർഷത്തിന് തുടക്കം കുറിച്ച് ആലപിക്കുന്ന ഈ കവിതയ്ക്കൊരു പ്രത്യേകതയുണ്ട്. എഴുതിയത് പത്താം ക്ലാസുകാരി ഭദ‌്ര ഹരി. കൊട്ടാരക്കര താമരക്കുടി എസ്‌.വി.വി സ്കൂകൂളിന്റെ അഭിമാനം. ആദ്യമായാണ് ഒരു വിദ്യാർത്ഥിയുടെ വരികൾ സംസ്ഥാന പ്രവേശനോത്സവ ഗാനമാകുന്നത്. കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ കവിത മുഴങ്ങും മുഴുവൻ എ- പ്ലസോടെ പത്താം ക്ളാസ് പാസായതിന്റെ സന്തോഷത്തനിടെ കിട്ടിയ അംഗീകാരം ഇരട്ടി മധുരമായി. കഴിഞ്ഞ വർഷത്തെ അവധിക്കാലത്താണ് കവിത എഴുതിയത്. 2024ലെ പ്രവേശനോത്സവ ഗാനം സർക്കാർ ക്ഷണിച്ചപ്പോൾ അയച്ചുകൊടുത്തു. മറ്റൊരു കവിത തിരഞ്ഞെടുത്തപ്പോൾ തെല്ലു നിരാശ തോന്നി. എന്നാൽ,​ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിയെത്തി,​ ഇത്തവണത്തെ പ്രവേശനോത്സവ ഗാനം ഭദ്ര‌യുടേതാണ്! പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസും അലീന മേരിയും ഷിബുവും ജെറിൻ ജോർജും കോറസ് പാടി. അടൂർ ഡെപ്യൂട്ടി തഹസീൽദാരായ അടൂർ വടക്കടത്തുകാവ് കാംബോജിയിൽ ഹരീന്ദ്രനാഥിന്റെയും താമരക്കുടി സ്കൂൾ അദ്ധ്യാപികയായ സുമയുടെയും മകളാണ്. അനുജത്തി ധ്വനി മൂന്നാം ക്ളാസ് വിദ്യാർത്ഥി.

ഉള്ളുനിറയെ ആശാന്റെ വരികൾ

കുമാരനാശാന്റെ രചനകളാണ് ഭദ്രയ്ക്ക് ഏറെ ഇഷ്ടം. നോട്ടുബുക്കുകളിൽ കവിത കുറിച്ചുവയ്ക്കും. അമ്മയോട് അഭിപ്രായം തേടും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാ രചനയ്ക്ക് രണ്ടുതവണ  എ ഗ്രേഡ് ലഭിച്ചു. കവിതകളെഴുതി പാടിയത് 'ഭദ്ര‌യുടെ പാട്ടുകൾ" എന്ന യു ടൂബ് ചാനലിൽ ലഭ്യമാണ്. പ്ളസ് ടുവിന് ഹ്യുമാനിറ്റീസെടുക്കും. മലയാളം അദ്ധ്യാപികയാകണമെന്നാണ് മോഹം. കലവൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ ഭദ്രയെ പ്രത്യേക അതിഥിയായി ക്ഷണിച്ചിട്ടുണ്ട്.-മന്ത്രി വി.ശിവൻകുട്ടി.  2024 എപ്രിലിൽ എഴുതി മെയിൽ ചെയ്ത പാട്ട് ഈ വർഷം തിരഞ്ഞെടുക്കുമെന്ന് കരുതിയിരുന്നില്ല. വല്ലാത്ത സന്തോഷത്തിലാണ് ഭദ്രാ ഹരി

WE ONE KERALA -NM 







Post a Comment

Previous Post Next Post

AD01