വേടന്റെ പരിപാടി: പ്രവേശനം 8000 പേർക്ക് മാത്രം; അനിയന്ത്രിതമായ തിരക്കുണ്ടായാൽ പരിപാടി റദ്ദാക്കും


ഇടുക്കി: റാപ്പർ വേടന്റെ സംഗീതപരിപാടി സംബന്ധിച്ചുള്ള നിയന്ത്രണങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടു. പൊലീസ് സുരക്ഷയും കാണികളുടെ എണ്ണവും സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ന് വൈകീട്ട് 7.30ന് വാഴത്തോപ്പ് സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടി. 8000 പേർക്ക് മാത്രമായിരിക്കും പരിപാടിയിലേക്ക് പ്രവേശനമുണ്ടാകുക. സ്ഥലപരിമിതി മൂലമാണ് തീരുമാനം. കൂടുതൽ പേരെത്തുന്ന സാഹചര്യമുണ്ടായാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക്‌ ചെയ്യും. തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി 200 പൊലീസുകാരെയാണ് വിന്യസിക്കുക. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് വേടന്റെ പരിപാടി. ഇടുക്കിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടൻ പാടുക. നേരത്തെ, ഏപ്രിൽ 28ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ വേടന്റെ പരിപാടി സർക്കാർ റദ്ദാക്കിയിരുന്നു. ഏപ്രിൽ 29-ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിപിഐഎമ്മും സിപിഐയും വേടനെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു. വേടനെ വേട്ടയാടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. തെറ്റ് പറ്റിയെന്ന് വേടന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നടപടി തിരുത്താനുള്ള അവസരമായി കണ്ടാല്‍ മതിയെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. വേടന് സമൂഹത്തിന്റെ സംരക്ഷണമുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.



Post a Comment

Previous Post Next Post

AD01