ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് സ്വര്‍ണം തട്ടിയെടുത്ത ഉളിക്കൽ സ്വദേശിയടക്കം പിടിയിൽ



പട്ടാമ്പി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം യുവതിയില്‍ നിന്നും സ്വര്‍ണ്ണം തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. വടകര മയ്യന്നൂര്‍ പാലോലപറമ്പത്ത് വീട്ടില്‍ മുഹമ്മദ് നജീര്‍ (29), ഇരിട്ടി ഉളിക്കല്‍ പൂമനിച്ചി വീട്ടില്‍ മുബഷീര്‍(31) എന്നിവരെയാണ് പട്ടാമ്പി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം നടിച്ച ശേഷം  പട്ടാമ്പി കൂട്ടുപാത സ്വദേശിയായ യുവതിയില്‍ നിന്നും 35 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്ത പരാതിയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ജുവലറി ഉടമയെന്ന വ്യാജേന വടകര സ്വദേശിയായ മുഹമ്മദ് നജീര്‍ ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയെ പരിചയപ്പെട്ട ശേഷം പഴയ സ്വര്‍ണ്ണം കാണിച്ചു കൊടുത്താല്‍ പകരം പണവും കൊടുത്ത സ്വര്‍ണ്ണവും നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയായ മുബഷിറുമായി ചേര്‍ന്ന് പട്ടാമ്പിയില്‍ എത്തി യുവതിയില്‍ നിന്നും 35 പവന്‍ സ്വര്‍ണ്ണാഭരണം വാങ്ങി കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി.  ജില്ലാ പോലീസ് മേധാവി അജിത്കുമാര്‍  കേസിന്റെ അന്വേഷണത്തിനായി പട്ടാമ്പി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അന്‍ഷാദിന്റെ നേതൃത്വത്തില്‍  പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ബംഗളൂരു, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. പ്രതികള്‍ ബംഗളൂരുവിലേക്ക് കടന്നതായി വിവരം ലഭിക്കുകയും  പോലീസ്  പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. പോലീസിനെ കണ്ട ഒരു പ്രതി പോലീസിനെ വെട്ടിച്ച് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും അടുത്തുള്ള തെങ്ങിലേക്ക് ചാടി ഊര്‍ന്ന് ഇറങ്ങി  രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലീസ് പുറകെ ഓടി പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ മുഹമ്മദ് നജീറിന്  സമാന രീതിയില്‍  തട്ടിപ്പ് നടത്തിയതിന്  കുറ്റ്യാടി, വളയം, തലശ്ശേരി, വടകര തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവില്‍ ഉണ്ടെന്ന് പട്ടാമ്പി പോലീസ് അറിയിച്ചു. കൂട്ടുപ്രതിയായ മുബഷിര്‍ എംഡിഎംഎ കടത്ത്, അടിപിടി തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01