ഇന്ത്യൻ സൈനിക വിവരങ്ങൾ പാകിസ്ഥാന് കൈമാറിയതിന് കഴിഞ്ഞ ദിവസമാണ് യൂട്യൂബർ അറസ്റ്റിലായത്. 'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഹരിയാന ഹിസാർ സ്വദേശി ജ്യോതി മൽഹോത്ര എന്ന ജ്യോതി റാണിയാണ് (33) അറസ്റ്റിലായത്. ഇവരടക്കം ആറ് പേർ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് ചാരവൃത്തിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടത്തിലാക്കിയതിന് ജ്യോതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവച്ചതിന് അറസ്റ്റിലായ ജ്യോതിയുടെ വീഡിയോകളിൽ ഏറെയും പാകിസ്ഥാനിൽ നിന്നുമുള്ളതാണ്. ആകെ 487 വീഡിയോ 'ട്രാവൽ വിത്ത് ജോ' എന്ന പേജിലുണ്ട്. മിക്ക വീഡിയോയും പാകിസ്ഥാൻ, തായ്‌ലാൻഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്.ഇന്ത്യയിലെ പലയിടങ്ങളിലും ജ്യോതി സന്ദർശനം നടത്തിയിട്ടുണ്ട് അക്കൂട്ടത്തിൽ കേരളവും ഉൾപ്പെടുന്നു. ഇൻസ്റ്റഗ്രാം പേജിൽ കേരളത്തിൽ നിന്നുള്ള ചിത്രങ്ങൾ പിൻ ചെയ്തുവരെ ജ്യോതി വച്ചിട്ടുണ്ട്. കൊച്ചി, മൂന്നാർ, ആലപ്പുഴ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. കണ്ണൂരിൽ തെയ്യം കാണുന്നതിന്റെയും കേരള സാരി അണിയുന്നതിന്റെയും വീഡിയോ ജ്യോതിയുടെ ഇൻസ്റ്റഗ്രാം പേജിലുണ്ട്.ജ്യോതി ഇന്ത്യ പുറത്താക്കിയ പാകിസ്ഥാൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷ് വഴിയാണ് നിർണായക വിവരങ്ങൾ ചോർത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ നീക്കമടക്കം തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയെന്ന് വ്യക്തമാക്കി റഹീമിനോട് അടിയന്തരമായി രാജ്യം വിടാൻ ഉത്തരവിട്ടത് ബുധനാഴ്ചയാണ്.2023ൽ പാകിസ്ഥാൻ സന്ദർശിക്കാനുള്ള വിസയ്‌ക്കായി പോയപ്പോളാണ് ഡൽഹിയിലെ ഹൈക്കമ്മിഷനിൽ വച്ച് ജ്യോതി റഹീമിനെ പരിചയപ്പെടുന്നത്. പാകിസ്ഥാനിൽ താമസ സൗകര്യങ്ങൾ ഒരുക്കിയത് റഹീമിന്റെ പരിചയക്കാരൻ അലി അഹ്വാൻ വഴിയായിരുന്നു. പിന്നീട് ഒരിക്കൽ കൂടി അവർ പാകിസ്ഥാനിൽ പോയി. അലി അഹ്വാൻ വഴി പാകിസ്ഥാൻ സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരായ ഷാക്കിർ, റാണ ഷഹ്ബാസ് എന്നിവരെ പരിചയപ്പെട്ടു.ഷാക്കിറിന്റെ മൊബൈൽ നമ്പർ സംശയം തോന്നാതിരിക്കാൻ 'ജാട്ട് രൺധാവ' എന്ന പേരിലാണ് ജ്യോതി സേവ് ചെയ്‌തത്. ഇന്ത്യയിലെത്തിയ ശേഷം വാട്ട്‌സ്ആപ്പ്, സ്‌നാപ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി പാക് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു. ദേശവിരുദ്ധ വിവരങ്ങൾ കൈമാറി. ഇതിനിടയിൽ റഹീമിനെ പലതവണ കണ്ടുമുട്ടിയെന്നും ജ്യോതി പൊലീസിനോട് സമ്മതിച്ചു.
WE ONE KERALA -NM
Post a Comment