ദേശീയപാത തകര്‍ന്ന പ്രദേശങ്ങള്‍ യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു


കണ്ണൂര്‍:  ദേശീയപാത നിര്‍മ്മാണത്തിനിടെ തകര്‍ച്ചയുണ്ടായ തളിപ്പറമ്പ് കുപ്പം, പയ്യന്നൂര്‍ വെള്ളൂര്‍ പ്രദേശങ്ങള്‍ യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. തികച്ചും അശാസ്ത്രീയമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യു, കണ്‍വീനര്‍ അബ്ദുള്‍കരീം ചേലേരി എന്നിവര്‍ ചൂണ്ടിക്കാട്ടി.

ദേശീയപാത നിര്‍മ്മാണത്തിന്റെ ഡിപിആറുകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി തന്നെ ആരോപണമുന്നയിച്ചിരിക്കുകയാണ്. ഡിപിആറില്‍ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. ആദ്യമുണ്ടാക്കിയ ഡിപിആര്‍ പുറത്തു വിടണം. അട്ടിമറി നടന്നിട്ടുണ്ടെങ്കില്‍ ഇത് ആര്‍ക്ക് വേണ്ടിയാണെന്നും വ്യക്തമാകേണ്ടതുണ്ട്.

2015ല്‍ ദേശീയപാതയ്ക്കുള്ള ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ മൂന്നു സ്‌ട്രെച്ചുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇത്തരത്തില്‍ നിര്‍മാണം നടക്കുമ്പോള്‍ അതിന് പാരിസ്ഥിതിക അനുമതിയും സാമൂഹികാഘാതപഠനറിപ്പോര്‍ട്ടുമൊക്കെ ആവശ്യമാണ്. ഇതൊഴിവാക്കാന്‍  ഓരോ അമ്പതു കിലോമീറ്ററിനും ഒരു സ്‌ട്രെച്ച് എന്ന രീതിയില്‍ 19 സ്‌ട്രെച്ചുകളായി വര്‍ധിപ്പിക്കുകയായിരുന്നു.

കേരളത്തിന്റെ ഭൂപ്രകൃതിയോ കാലാവസ്ഥയോ ഒന്നും പരിഗണിക്കാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ചതുപ്പുസ്ഥലങ്ങളിലും വയല്‍പ്രദേശങ്ങളിലും എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നതിനു പകരം വലിയ ഉയരത്തില്‍ നിര്‍മ്മാണപ്രവൃത്തി നടത്തുകയാണ് ചെയ്തത്. പലയിടത്തും ദേശീയപാതയുടെ റൂട്ട് രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റുകയും ചെയ്തു. ഇത്തരത്തില്‍ തികച്ചും അശാസ്ത്രീയമായ രീതികളാണ് ദേശീയപാത നിര്‍മ്മാണത്തില്‍ അവലംബിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റടിക്കാന്‍ മല്‍സരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അശാസ,്ത്രീയമായ നിര്‍മ്മാണപ്രവൃത്തി മൂലമുണ്ടായ ദുരിതങ്ങള്‍ക്കു കൂടി സമാധാനം പറയണം. ദേശീയപതാനിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ വിദഗ്ധപഠനം നടത്തണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടിയുണ്ടാകണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. മഴ ശക്തമാകുന്നതോടെ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടാകാനും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. വലിയ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്താതെ ഇക്കാര്യത്തിൽ ജാഗ്രതയും മുൻകരുതൽ നടപടിയും ഉണ്ടാകണം.

ദേശീയപാത വികസനത്തിലെ അശാസ്ത്രീയത കാരണം ദുരിതത്തിലായവരുടെ പ്രശ്നങ്ങൾ 27 നകം പരിഹരിക്കുമെന്ന് കഴിഞ്ഞ ദിവസം ആർഡിഒ  ഉറപ്പു നൽകിയതാണ്. കുപ്പം പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാത്ത പക്ഷം മെയ് 28ന് വൈകുന്നേരം 4 മണിക്ക് കുപ്പത്ത് ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.



Post a Comment

Previous Post Next Post

AD01