ഗാസ സിറ്റി: ഇസ്രായേലിൻറെ ആക്രമണത്തിലും ഉപരോധത്തിലും ദുരിതത്തിലായ ഫലസ്തീനികൾക്ക് സഹായവുമായി പുറപ്പെട്ട മെഡ്‌ലീന്‍ കപ്പൽ തടഞ്ഞ് ഇസ്രായേൽ കമാൻഡോകൾ. കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗ് അടക്കം 12 ആക്ടിവിസ്റ്റുകളാണ് ഇറ്റലിയിൽ നിന്ന് പുറപ്പെട്ട കപ്പലിലുള്ളത്. കപ്പൽ തടയുമെന്നും ആക്റ്റിവിസ്റ്റുകളെ തിരിച്ചയക്കുമെന്നും ഇസ്രായേൽ സേന മുന്നറിയിപ്പ് നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ ഗാസയിൽ 108 പേരാണ് കൊല്ലപ്പെട്ടത്. ഭക്ഷണം തേടിയെത്തിയവർക്ക് നേരെ സേന നടത്തിയ വെടിവെപ്പിൽ 13 മരണം കൂടി. ഇന്ധനം തീർന്നതോടെ അവശേഷിച്ച ഗാസ ആശുപത്രികളും അടച്ചുപൂട്ടലിൻ വക്കിലാണ് മൂന്ന് മാസമായി ഇസ്രായേൽ ഉപരോധം നേരിടുന്ന ഫലസ്തീനികൾക്ക് സഹായവുമായി പുറപ്പെട്ട ഫ്രീഡം ഫ്ളോട്ടിലയുടെ ഭാഗമായ മെഡ്‌ലീന്‍ കപ്പൽ ഇന്ന് രാവിലെയാണ് ഗാസ തീരത്തേക്ക് കടന്നത്. ഇന്നലെ ഉച്ചയോടെയാണ് കപ്പൽ ഈജിപ്ത് തീരത്തെത്തിയത്. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗിന്റെ നേതൃത്വത്തിലാണ് 12 സന്നദ്ധ പ്രവർത്തകർ സഹായവുമായി കപ്പലിലുള്ളത്. ഇസ്രായേൽ ഉപരോധം മറികടക്കുമെന്നും ഗാസയിലേക്ക് മാനുഷിക സഹായ വിതരണ ഇടനാഴി തുറക്കുമെന്നും തുംബർഗ് പറഞ്ഞു. ഫ്രീ ഗാസ മൂവ്മെന്റിന്റെ ഗാസ ഫ്രീഡം ഫ്ലോട്ടിലയാണ് യാത്ര സംഘടിപ്പിക്കുന്നത്. മെഡ്‌ലീന്‍ ഗാസ തീരത്ത് അടുക്കുന്നത് തടയാൻ സൈന്യത്തിന് നിർദേശം നൽകിയതായി പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.കപ്പൽ തടഞ്ഞ് ആക്റ്റിവിസ്റ്റുകളെ ഉടൻ വിമാന മാർഗം തിരിച്ചയക്കുമെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു. മെഡിറ്ററേനിയൻ ദ്വീപിൽ ഇറ്റലിയുടെ ഭാഗമായ സിസിലിയിൽനിന്ന് ജൂൺ ഒന്നിന് പുറപ്പെട്ട കപ്പൽ 2000 കിലോമീറ്റർ താണ്ടിയാണ് ഈജിപ്ത് തീരത്ത് എത്തിയത്. അതിനിടെ, ഗാസയുടെ ഭാഗങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ പിന്നിട്ട 24 മണിക്കൂറിനിടെ 108 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഖാൻ യൂനുസിൽ താമസകേന്ദ്രത്തിനു നേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. റഫയിൽ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻറെ രണ്ട് കേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയവർക്കു നേരെ വീണ്ടും വെടിവെപ്പുണ്ടായതിൽ 13 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ വകുപ്പ് അറിയിച്ചു. ഗാസയിൽ ആരോഗ്യ സംവിധാനം പൂർണ തകർച്ച നേരിടുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വംശഹത്യയുടെ ഏറ്റവും ക്രൂരമായ ഘട്ടത്തിലേക്കാണ് ഗാസ നീങ്ങുന്നതെന്ന് അന്താരാഷ്ട്ര മെഡിക്കൽ ആൻഡ് ഹ്യുമാനിറ്റേറിയൻ എയിഡ് അധികൃതർ മുന്നറിയിപ്പ് നൽകി.
WE ONE KERALA -NM
Post a Comment