ബിജെപി വാര്‍ഡ് കൗണ്‍സിലറുടെ മരണം: രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന്റെ കമന്റില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി അണികള്‍


തിരുമല വാര്‍ഡ് കൗണ്‍സിലറുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റില്‍ ബിജെപി അണികളുടെ പ്രതിഷേധവും വിമര്‍ശനവും. കന്യാസ്ത്രീകളെ രക്ഷിക്കാന്‍ സമയമുള്ള പ്രസിഡന്റിന് പ്രവര്‍ത്തകരുടെ കാര്യം നോക്കാന്‍ സമയമില്ലെന്നാണ് വിമര്‍ശനം.

മത പരിവര്‍ത്തകരെ രക്ഷിയ്ക്കാന്‍ വേണ്ടി അരമന നിരങ്ങി നടന്ന് ധര്‍മ ദ്രോഹം ചെയ്യുന്ന ബി ജെ പിക്കാരുടെ കണ്ണ് തുറക്കട്ടെയെന്നും നിങ്ങള്‍ക്ക് പഠിക്കാന്‍ ഈ ബി ജെ പി കൗണ്‍സിലറിന്റെ മരണം ഒരു പാഠം ആകട്ടെ എന്നും കമന്റുകളില്‍ പറയുന്നു.

തിരുമല കൗണ്‍സിലര്‍ തിരുമല അനില്‍ ആണ് രാവിലെ തൂങ്ങിമരിച്ചത്. ഓഫീസിനകത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പില്‍ ബി ജെ പി നേതാക്കള്‍ക്കെതിരെ ആരോപണം ഉണ്ടായിരുന്നു. പാര്‍ട്ടിയിലെ ഭിന്നതമൂലമാണ് ആത്മഹത്യയെന്നായിരുന്നു കത്തിലുണ്ടിയാരുന്നത്.

വലിയശാലയിലെ ഫാം ആന്‍ഡ് ടൂര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നുവെന്നും അതില്‍ പാര്‍ട്ടി ഇടപെട്ടില്ലെന്നാണ് ആരോപണം.

മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് പല കൗണ്‍സിലര്‍മാരോടും അടുത്ത ആളുകളോടും പറഞ്ഞിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് അനില്‍ ഓഫീസില്‍ എത്തിയത്. അനില്‍കുമാര്‍ ഭാരവാഹിയായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്‌നമുണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പില്‍ പറയുന്നു.



Post a Comment

0 Comments