പയ്യാവൂർ: അസാധാരണമായ ഓർമശക്തിയും ബുദ്ധിവൈഭവും പ്രകടമാക്കുന്ന അഞ്ചാം ക്ലാസുകാരിക്ക് ലഭിച്ച ആഗോളതല അംഗീകാരം മലയാളികൾക്കാകെ അഭിമാന നേട്ടമാകുന്നു. 2025 ലെ ഗ്ലോബൽ ചൈൽഡ് പ്രൊഡിജി അവാർഡ്‌സിൻ്റെ സർട്ടിഫിക്കറ്റ് ഓഫ് അപ്രിസിയേഷൻ ലഭിച്ച സേറ മരിയ ചാരിറ്റ് അഞ്ചാം വയസിൽ ആദ്യമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സും സ്വന്തമാക്കിയിരുന്നു. പതിനഞ്ച് വയസിൽ താഴെയുള്ള അതുല്യപ്രതിഭകളായ കുട്ടികൾക്കായി ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ ബാലപ്രതിഭാ പുരസ്കാരമാണ് ഇപ്പേൾ സേറക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ സർക്കാർ, സിംഗപ്പൂർ പ്രസിഡന്റ്, ഓസ്‌കാർ അവാർഡ് ജേതാവ് എ.ആർ.റഹ് മാൻ, നോബേൽ സമ്മാന വിജയി കൈലാസ് സത്യാർത്ഥി, കിരൺ ബേദി തുടങ്ങിയ പ്രമുഖരുടെ പിന്തുണയും ഇതിനുണ്ട്.
ചരിത്രത്തിൽ ആദ്യമായി ബ്രിട്ടീഷ് പാർലമെന്റ് ഗ്ലോബൽ ചൈൽഡ് പ്രൊഡിജി അവാർഡ്‌സിന് വേദിയുമായി. നൂറ്റിമുപ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള നിരവധി നാമനിർദ്ദേശങ്ങൾ വിലയിയിരുത്തി ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഈ അംഗീകാരം നൽകുന്നത്. ഇന്റലിജൻ്റ്സ് മെമ്മറി ആൻഡ് ഐക്യു വിഭാഗത്തിലാണ് സേറ ഈ അപ്രിസിയേഷന് അർഹയായത്. ഈ വർഷം തന്നെ ഇന്റലിജൻ്റ്സ് മെമ്മറി ആൻഡ് ഐക്യു വിഭാഗത്തിൽ ഇന്റർനാഷണൽ സ്റ്റാർ കിഡ്സ് അവാർഡ്സിന്റെ സ്റ്റാർ അച്ചീവർ അവാർഡും ഇഐ അസറ്റ് ടാലന്റ് സെർച്ച് യുഎഇയിൽ നടത്തിയ പരീക്ഷയിൽ ഗോൾഡ് സ്കോളർ അവാർഡും ഗോൾഡ് മെഡലും ഈ പത്തു വയസുകാരിക്ക് നേടാൻ കഴിഞ്ഞു. അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ സേറ വയനാട് പുൽപ്പള്ളി സ്വദേശി ജോജോ ചാരിറ്റിന്റെയും കണ്ണൂർ ചന്ദനക്കാംപാറ സ്വദേശിനി ഡോ.ആൽഫി മൈക്കിളിന്റെയും മകളാണ്. ഒരു വയസ് പൂർത്തിയാകുന്നതിന് മുമ്പേതന്നെ സംസാരിച്ചു തുടങ്ങിയ സേറ തൻ്റെ മുന്നിൽ കാണുന്നതിലെല്ലാം സംശയം ചോദിച്ചുകൊണ്ടാണ് അറിവിന്റെ ലോകത്തേക്ക് പിച്ചവച്ചത്. രണ്ടര വയസായപ്പോൾ നൂറ്റിപ്പത്ത് രാജ്യങ്ങളുടെ പേരും പതാകകളും, നാലാം വയസിൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, സ്വതന്ത്ര്യാനന്തരമുള്ള ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും പേരുകൾ, എന്നിവ കൂടാതെ യുഎൻ സെക്രട്ടറി ജനറൽമാരുടെ പേരുകൾ, കേരളത്തിലെ പതിനാല് ജില്ലകൾ എന്നിവ ഓർമയിൽ നിന്ന് തെറ്റുവരുത്താതെ പറഞ്ഞിരുന്നു. ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയ ആളുകളുടെ പേരുകളും അവർ ചന്ദ്രനിലിറങ്ങിയ വർഷവും ഉൾപ്പെടെ മനപ്പാഠമാണ്. കണ്ണുകൾ മൂടിക്കെട്ടി ഇവരുടെയെല്ലാം പേരും വർഷവും 46 സെക്കൻഡിനുള്ളിൽ പറഞ്ഞുകൊണ്ടാണ് അഞ്ചാമത്തെ വയസിൽ ആദ്യമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും സേറ ഇടം നേടുന്നത്. പിന്നീട് വിവിധയിനം ദിനോസുകളുടെ പേരുകൾ വേഗത്തിൽ പറഞ്ഞും അവയുടെ ഫോസിലുകൾ കണ്ട് തിരിച്ചറിഞ്ഞും സമുദ്രജീ വികളെ വിവരിച്ചുമാണ് തുടർന്ന് ആറ് തവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും അഞ്ച് തവണ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും സെറ തൻ്റെ പേര് നിലനിർത്തിയത്. യുഎഇയിലെ നിരവധി വേദികളിൽ തന്റെ ഈ കഴിവുകൾ അവതരിപ്പിച്ച സേറ ഏവരുടേയും പ്രശംസ നേടുകയുണ്ടായി. പുസ്തകങ്ങളാണ് സേറയുടെ കൂട്ടുകാർ. കോവിഡ് നാളുകളിൽ എല്ലാവരും വീടുകളിൽ ഒതുങ്ങിക്കഴിയേണ്ട അവസ്ഥ വന്നപ്പോൾ സേറ ദിനോസറുകളെ സംബന്ധിച്ച പഠനത്തിലായിരുന്നു. ആറാം വയസിൽ ലണ്ടനിലെ വേൾഡ് റെക്കോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് റെക്കോർഡ് ബ്രേക്കിംഗിൽ ഗ്രാൻഡ്മാസ്റ്റർ പദവിയും നേടി. ഫോസിലുകളെ സംബന്ധിച്ച പഠനമായ പാലിയന്റോളജിയാണ് സേറയുടെ ഇഷ്ട വിഷയം. ദിനോസറുകളുടെ കഥകളും അവയുടെ വിവരണങ്ങളും ഉൾപ്പെടുത്തിയുള്ള ഒരു പുസ്തകത്തിൻ്റെ രചനയിലാണിപ്പോൾ സേറ മരിയ ചാരിറ്റ് എന്ന കൊച്ചു മിടുക്കി.
Post a Comment