മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി

 

മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി. സോളാപ്പൂർ ബസ് സ്റ്റാൻഡിൽ വെച്ചാണ് കൊലപതാകം. പ്രായപൂർത്തിയാകാത്തയാൾ അടക്കം മൂന്ന് പേർ പൊലീസ് പിടിയിലായി.കോയമ്പത്തൂരിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് വി എന്ന 62കാരനാണ് കൊല്ലപ്പെട്ടത്. സത്താരയിലേക്കുള്ള യാത്രാ മധ്യേ പുലർച്ചെ രണ്ടരയോടെയാണ് സോളാപ്പൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ എത്തിയത്. ശുചിമുറിയിലേക്ക് നടന്ന കൃഷ്ണപ്രസാദിനെ പുറകെ എത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കൃഷ്ണപ്രസാദ് സംഭവ സ്ഥലത്ത് വെച്ച്തന്നെ മരിച്ചു.

രാത്രിയെത്തുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് പ്രതികൾ നേരത്തെ തന്നെ സ്റ്റാൻഡിൽ എത്തിയിരുന്നു. സിസിടിവി പരിശോധിച്ച പൊലീസ് അതിവേഗം പ്രതികളെ കണ്ടെത്തി. പൊലീസ് കമ്മീഷണറുടെ കർശന നിർദേശവും ഉണ്ടായിരുന്നു. 21 വയസുള്ള കുനാൽ കാംബ്ലെ, അമൻ സുധാകർ എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളും പിടിയിലായി. പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. വർഷങ്ങൾക്ക് മുൻപ് സത്താരയിലെ ഒരു കമ്പനിയിൽ കൃഷ്ണപ്രസാദ് ജോലി ചെയ്തിരുന്നു. പ്രൊവിഡൻസ് ഫണ്ടുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്കാണ് സത്താരയിലേക്ക് വന്നത്.



Post a Comment

0 Comments