24 വർഷത്തിന് ശേഷം ലോകകപ്പിന് ബുട്ട് കെട്ടിയ തുർക്കിക്കെതിരെ ഗ്രൂപ് ഡി മാച്ചിന്റെ ആദ്യ പകുതിയിൽ ഓസ്ട്രേലിയക്ക് ഒരു ഗോളിന്റെ ലീഡ്. 26-ാം മിനിറ്റിൽ നെസ്റ്റോറി ഇരങ്കുണ്ട നേടിയ ഗോളിലാണ് ഓസ്ട്രേലിയ മുന്നിലെത്തിയത്. പോൾ ഒകോൺ-എങ്‌സ്റ്റലർ നൽകിയ പാസിനെ ഗോളാക്കി മാറ്റുകയായിരുന്നു നെസ്റ്റോറി ഇരങ്കുണ്ട. തുടക്കത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്താൻ തുർക്കിക്ക് സാധിച്ചുവെങ്കിലും ഗോൾ അവസരം തുറക്കാൻ അവർക്ക് സാധിച്ചില്ല. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചതും തുർക്കിയായിരുന്നു. തുർക്കിയുടെ ആക്രമണങ്ങളെ സോക്കറൂസ് പ്രതിരോധ നിര നിഷ്പ്രഭമാക്കിയപ്പോൾ കൗണ്ടർ അറ്റാക്കിലൂടെയാണ് ആദ്യ ഗോൾ നേടാൻ സോക്കറൂസിന് സാധിച്ചത്. ഗോൾ വഴങ്ങിയതോടെ തുർക്കി ആക്രമണം ശക്തമാക്കിയെങ്കിലും ഓസ്ട്രേലിയൻ പ്രതിരോധ നിര തുർക്കിയുടെ മുന്നേറ്റത്തെ ഫലപ്രദമായി പ്രതിരോധിച്ചു. ഗോൾ നേടിയതിനു ശേഷം ആത്മവിശ്വാസം വർധിച്ച ഓസ്ട്രേലിയ തുർക്കിയുടെ ഗോൾ വലയ്ക്ക് മുന്നിൽ നിരന്തരം സമ്മർദം സൃഷ്ടിക്കുകയും ചെയ്തു. ആദ്യ പകുതിയിൽ വിങ്ങുകളിലൂടെ ഇരങ്കുണ്ട തുർക്കി പ്രതിരോധനിരക്ക് ശക്തമായ പരീക്ഷണം നൽകുകയും ചെയ്തു.


0 Comments