സ്‌പൈസ് ജെറ്റ് വീണ്ടും വൈകി; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ, സിയാലിന്റെ മുന്നറിയിപ്പും ഫലം കണ്ടില്ല


കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. ഇന്ന് രാവിലെ 11.45ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി ഫുജൈറ വിമാനമാണ് വൈകുന്നത്. വീണ്ടും തുടര്‍ച്ചയായി സ്‌പൈസ് ജെറ്റ് വൈകിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി വിമാനക്കമ്പനി നിരുത്തരവാദിത്തപരമായ നടപടികള്‍ സ്വീകരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 12.25ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനം പുറപ്പെട്ടത് രാവിലെ 9.40നായിരുന്നു. എന്നാല്‍ സര്‍വീസ് വൈകുന്നതിന്റെ കാരണം അധികൃതര്‍ ഇതുവരെയും വ്യക്താക്കിയിട്ടില്ല. രാവിലെ 11.45 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം റീഷെഡ്യൂള്‍ ചെയ്തത് അവസാന സമയമാണ്. എന്നാല്‍, പുതുക്കിയ സമയം എപ്പോഴാണെന്ന് കൃത്യമായി അറിയിക്കാന്‍ വിമാനക്കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ സ്ഥിരമായി റദ്ദാക്കുന്നതും വൈകുന്നതും കാരണം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നെടുമ്പാശ്ശേരി വിമാനത്താവള അധികൃതര്‍ മുന്‍പ് വിഷയത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ച്ചയായ സര്‍വീസ് മുടങ്ങലുകള്‍ക്കെതിരെ സ്‌പൈസ് ജെറ്റിന് സിയാല്‍ ഔദ്യോഗികമായി നോട്ടീസ് അയക്കുകയും ഇത് സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. എന്നിട്ടും വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് പുതിയ സംഭവവും വ്യക്തമാക്കുന്നത്. റീഷെഡ്യൂള്‍ ചെയ്യുന്നത് കൂടാതെ അവസാന സമയത്ത് വിമാനം റദ്ദാക്കുന്നതും യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി അടിയന്തരമായി യുഎഇയിലേക്ക് പോകേണ്ടവര്‍ പോലും കൃത്യമായ വിവരങ്ങള്‍ ലഭിക്കാതെ പ്രതിസന്ധി നേരിടുകയാണ്.



إرسال تعليق

0 تعليقات