ആത്മാർത്ഥമായി മാപ്പ് ചോദിച്ചു,കുറച്ച് കൂടി ശ്രദ്ധിക്കണമായിരുന്നു'; അടൂർ ഗോപാലകൃഷ്ണന്റെ വിമർശനത്തിൽ വിഷ്ണുനാഥ്.

 

തിരുവനന്തപുരം: പൊതുപരിപാടിക്ക് വൈകിയെത്തിയ വിഷയത്തില്‍ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. അടൂര്‍ ഗോപാലകൃഷ്ണനോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിച്ചെന്ന് മന്ത്രി പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍ ഗുരുസ്ഥാനീയനായി ഉള്ള ആളാണെന്നും മനഃപൂര്‍വ്വമുണ്ടായ ഒരു വിമര്‍ശനമല്ലെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. സംഘാടകരുടെ ഭാഗത്തുനിന്നും ചെറിയ പിഴവുണ്ടായെന്നും മന്ത്രി പറഞ്ഞു.

'സാറ് രണ്ട് മണി മുതല്‍ കാത്തിരിക്കുകയാണെന്ന വിവരം എന്നെ അറിയിച്ചില്ല. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ നമ്മളെ നന്നാക്കാന്‍ വേണ്ടിയാകുന്നു. ഞാന്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നു. ആത്മാര്‍ത്ഥമായി തന്നെ ഞാന്‍ മാപ്പും പറഞ്ഞു. പൊതുപ്രവര്‍ത്തകരാകുമ്പോള്‍ പൂമാലയും വിമര്‍ശനങ്ങളും ഉണ്ടാകും', പി സി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഫിലിം സൊസൈറ്റി അസോസിയേഷന്‍ പരിപാടിയില്‍ മന്ത്രി വൈകിയെത്തിയതില്‍ അടൂര്‍ നീരസം പ്രകടിപ്പിച്ചിരുന്നു. രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും മന്ത്രി പരിപാടിയില്‍ എത്തിയിരുന്നില്ല. അത്രയും നേരം അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിക്കാതെ മന്ത്രിക്കായി കാത്തിരിക്കുകയായിരുന്നു. തുടര്‍ന്ന് പ്രസംഗിച്ച അദ്ദേഹം നീരസം പരസ്യമാക്കുകയും ചെയ്തു.

നേരത്തെ ഒരു സാസ്‌കാരിക വകുപ്പ് മന്ത്രി ചര്‍ച്ചയ്ക്കായി വിളിപ്പിച്ച് ഒന്നര മണിക്കൂര്‍ കാത്തിരിപ്പിച്ചിട്ടുണ്ടെന്ന് അടൂര്‍ പറഞ്ഞു. മന്ത്രിമാരുടെ പരിപാടികളില്‍ പോകേണ്ടതില്ലെന്ന് അന്ന് തീരുമാനിച്ചതാണെന്നും അടൂര്‍ പറയുകയുണ്ടായി. രണ്ട് മണിക്കൂറായപ്പോള്‍ താന്‍ പോകുന്നതിനെ പറ്റി ചിന്തിച്ചെന്നും നീരസം ഉണ്ടാക്കണ്ട എന്ന് കരുതിയാണ് പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു അടൂറിന്റെ വിമര്‍ശനം.



Post a Comment

0 Comments