സൗഹൃദ മത്സരത്തിൽ ബ്രസീലിനും അർജൻ്റീനയ്ക്കും ജയം. ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ബ്രസീൽ വീഴ്ത്തിയപ്പോൾ ജമൈക്കക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അർജൻ്റീന വിജയിച്ചത്. അർജൻ്റീനയ്ക്കായി ലയണൽ മെസി ഇരട്ട ഗോൾ നേടി. ബ്രസീലിനായി നെയ്‌മറും ഗോൾ പട്ടികയിൽ ഇടംപിടിച്ചു. അതേസമയം, യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ സ്പെയിൻ പോർച്ചുഗലിനെ കീഴടക്കി.ടുണീഷ്യക്കെതിരെ 11ആം മിനിട്ടിൽ തന്നെ ബ്രസീൽ മുന്നിലെത്തി. കസെമീറോയുടെ അസിസ്റ്റിൽ നിന്ന് റഫീഞ്ഞയാണ് ബ്രസീലിൻ്റെ അക്കൗണ്ട് തുറന്നത്. എന്നാൽ, 18ആം മിനിട്ടിൽ ടുണീഷ്യ സമനില ഗോൾ നേടി. ഒരു ഫ്രീകിക്കിനൊടുവിൽ മോണ്ടസാർ താൽബിയാണ് ബ്രസീൽ ഗോൾമുഖം ചലിപ്പിച്ചത്. തൊട്ടടുത്ത മിനിട്ടിൽ ബ്രസീൽ ലീഡ് തിരിച്ചുപിടിച്ചു. റഫീഞ്ഞ ഗോളവസരമൊരുക്കിയപ്പോൾ റിച്ചാർലിസൺ വല കുലുക്കി. 10 മിനിട്ടിനു ശേഷം ബ്രസീൽ ലീഡുയർത്തി. തങ്ങൾക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി നെയ്‌മർ അനായാസം വലയിലെത്തിച്ചു. 40ആം മിനിട്ടിൽ ബ്രസീൽ ലീഡ് നില മൂന്നാക്കി ഉയർത്തി. ഇത്തവണ റിച്ചാർലിസൻ്റെ അസിസ്റ്റിൽ നിന്ന് റഫീഞ്ഞ ഗോളടിച്ചു. 42ആം മിനിട്ടിൽ ടുണീഷ്യയുടെ ഡിലൻ ബ്രോൺ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയി. ആദ്യ പകുതി 4-1നു പിരിഞ്ഞു. 74ആം മിനിട്ടിൽ പെഡ്രോ നേടിയ ഗോളോടെ ബ്രസീൽ ജയം പൂർത്തിയാക്കി ജമൈക്കക്കെതിരെ മെസിയെ ബെഞ്ചിലിരുത്തിയാണ് ലയണൽ സ്കലോണി ടീം അണിനിരത്തിയത്. 13ആം മിനിട്ടിൽ തന്നെ അർജൻ്റീന ലീഡെടുത്തു. ലൗട്ടാരോ മാർട്ടിനസിൻ്റെ അസിസ്റ്റിൽ നിന്ന് ജൂലിയൻ അൽവാരസ് ആണ് അർജൻ്റീനയുടെ ആദ്യ ഗോൾ നേടിയത്. തുടർന്നും അർജൻ്റീന തുടരെ ആക്രമണം നടത്തിയെങ്കിലും അതൊക്കെ ജമൈക്ക ഫലപ്രദമായി പ്രതിരോധിച്ചു. 56ആം മിനിട്ടിൽ മെസി പകരക്കാരനായി എത്തി. 86ആം മിനിട്ടിൽ ലോ സെലസോയുടെ പാസ് ഗോളിലേക്ക് തിരിച്ചുവിട്ട താരം 89ആം മിനിട്ടിൽ ലഭിച്ച ഫ്രീകിക്കിലൂടെ തൻ്റെ രണ്ടാം ഗോളും നേടി. ഇതോടെ പരാജയമറിയാതെ അർജൻ്റീന 35 മത്സരങ്ങൾ പൂർത്തിയാക്കി. ജമൈക്കക്കെതിരായ ഇരട്ട ഗോളോടെ ആകെ ഗോളെണ്ണം 90 ആക്കിയ മെസി രാജ്യാന്തര ഫുട്ബോളിൽ ഏറ്റവുമധികം ഗോൾ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി. 117 ഗോളുകൾ നേടിയ പോർച്ചുഗലിന്റെ ക്രിസ്റ്റ്യായാനോ റൊണാൾഡോ, 109 ഗോളുകൾ നേടിയ ഇറാന്റെ അലി ദെയി എന്നിവരാണ് ഇനി മെസിക്ക് മുന്നിലുള്ളത് അതേസമയം, യുവേഫ നാഷൺസ് ലീഗ് മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പോർച്ചുഗലിനെ കീഴടക്കിയ സ്പെയിൻ സെമിയിൽ പ്രവേശിച്ചു. സെമിയിലെത്താൻ പോർച്ചുഗലിന് സമനിലയും സ്പെയിന് വിജയവുമായിരുന്നു വേണ്ടിയിരുന്നത്. 87 മിനിട്ട് വരെ ഗോൾരഹിതമായിരുന്ന കളിയുടെ 88ആം മിനിട്ടിൽ ആൽവാരോ മൊറാട്ട നേടിയ ഗോളിൽ സ്പെയിൻ ജയിച്ചുകയറുകയായിരുന്നു. ജയത്തോടെ സ്പെയിൻ 11 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനവും ഒപ്പം സെമി ഫൈനലും ഉറപ്പിച്ചു. 10 പോയിന്റുള്ള പോർച്ചുഗൽ രണ്ടാമതാണ്.