തലശ്ശേരിയിലെ അമ്മയും കുഞ്ഞും ആശുപത്രിയുടെ നിർമ്മാണ പ്രവൃത്തി നവംബറിൽ ആരംഭിക്കുമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
തലശ്ശേരി ജനറൽ ആശുപത്രിയിൽ നവീകരിച്ച പീഡിയാട്രിക്ക് വാർഡിന്റെയും പീഡിയാട്രിക് ഐ സി യു വിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . തലശ്ശേരി ജനറൽ ആശുപത്രിയിൽ പീഡിയാട്രിക് വാർഡും , ഐ സി യു വും നവീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആരോഗ്യരംഗത്ത് തലശ്ശേരി ദേശം മുന്നേറുകയാണെന്നും സ്പീക്കർ പറഞ്ഞു.തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി അദ്ധ്യക്ഷത വഹിച്ചു.
നാഷണൽ ഹെൽത്ത് മിഷന്റെ ഇ സി ആർ പി 2 ഫണ്ടിൽ നിന്നും സിവിൽ വർക്കിനായി 15.7 ലക്ഷവും ബയോ മെഡിക്കൽ ഉപകരണങ്ങൾക്കായി 84.25 ലക്ഷം രൂപ ചിലവഴിച്ചാണ് പീഡിയാട്രിക് ഐ സി യു വിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഐ സി യുവിൽ ഇ സി ജി മിഷൻ, പോർട്ടബിൾ എക്സറൈ, ഐ സി യു ബെഡ്, ഐ സി യു വെന്റിലേറ്റർ, മൾട്ടിപാര മോണിറ്റർ, ഗ്ലൂക്കോമീറ്റർ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. ഓൾ കേരള ബാങ്ക് എപ്ലോയീസ് ഫെഡറേഷന്റെ 3.36 ലക്ഷം രൂപ ചിലവിലാണ് പീഡിയാട്രിക് വാർഡിന്റെ നവീകരണം പൂർത്തിയാക്കിയത്. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.കെ പ്രീത ആശുപത്രി, സൂപ്രണ്ട് ഡോ. ആശാ ദേവി, എ കെ ബി ഇ എഫ് ജനറൽ സെക്രട്ടറി ബി രാംപ്രകാശ്, ട്രഷറർ പി ജയപ്രകാശ് , വൈസ് പ്രസിഡണ്ട് എൻ വിനോദ് കുമാർ , തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ടി കെ സാഹിറ, വാർഡംഗം ഫൈസൽ പുനത്തിൽ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് കെ സന്തോഷ്, നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ പി കെ അനിൽകുമാർ ആർ എം ഒ വി എസ് ജിധിൻ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.