സംസ്ഥാനത്ത് പാൽ വില കൂടും. ലീറ്ററിന് 6 രൂപ കൂട്ടാനാണ് നീക്കം. അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ ഉണ്ടാകും. മിൽമ 8 രൂപയുടെ വർധന ആവശ്യപ്പെട്ടെങ്കിലും 6 രൂപയുടെ വർധനയാകും ഉണ്ടാവുക.
മിൽമ ശുപാർശ ചെയ്യുന്നത് എട്ട് രൂപ 57 പൈസയുടെ വർധനയാണ്. സർക്കാർ അംഗീകരിക്കാൻ ഇരിക്കുന്നത് ആറ് രൂപ വർധന. വർധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ചാർജ് ആയി മിൽമയുടെ കയ്യിൽ എത്തും. കേരളത്തിൽ പ്രതിദിനം 16 ലക്ഷം ലിറ്റർ പാൽ വേണം. എന്നാൽ ഉൽപാദനം 13 ലക്ഷം ലിറ്റർ പാൽ മാത്രം ആണ്. ബാക്കി പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വലിയ നഷ്ടം സഹിച്ചാണ് എത്തിക്കുന്നത്. ഈ നഷ്ടം നികത്തണം. സഹകരണ സംഘങ്ങൾക്ക് വിഹിതം കൊടുക്കണം. വിതരണക്കാർക്ക് ആവശ്യമായ കമ്മീഷൻ കൊടുക്കണം. ഇതാണ് വില വർധനക്ക് കാരണമായി മിൽമ നിരത്തുന്ന വാദങ്ങൾ അതേസമയം സംസ്ഥാന ക്ഷീര വികസന വകുപ്പും മിൽമയും സംയുക്തമായി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയത് ക്ഷീര കർഷകൻ ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നത് 9 രൂപ നഷ്ടത്തിലാണ് എന്നാണ്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാനുള്ള ചെലവ് 46 രൂപ 75 പൈസയെന്നും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഈ തുകയുടെ 5% ലാഭം കർഷകന് ഉറപ്പാക്കണം എന്നും സമിതി നിർദേശിച്ചു.