വടകര: സ്വന്തം ജീവൻ പണയപ്പെടുത്തി യാത്രക്കാരിയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച വടകര റെയിൽവേ പോലീസ് ഹെഡ്കോൺസ്റ്റബിൾ വി.പി. മഹേഷിന് യാത്രക്കാരുടെ ഹൃദയത്തിൽനിന്നുള്ള സല്യൂട്ട്. ഞായറാഴ്ച വൈകീട്ട് 5.40-നാണ് നാഗർകോവിലിൽനിന്ന് മംഗലാപുരംവരെപോവുന്ന പരശുറാം എക്സ്പ്രസ് വടകര റെയിൽവേ സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ എത്തിയത്. പരശുറാമിലെ ഭിന്നശേഷിക്കാർക്കുള്ള കോച്ചിൽ മറ്റ് യാത്രക്കാർ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മഹേഷ് പ്ലാറ്റ്ഫോമിൽ എത്തിയത്. പരിശോധനയ്ക്കുശേഷം അവിടെ നിൽക്കുമ്പോഴാണ് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാനായി പെൺകുട്ടി ബാഗുമായി ഓടിവരുന്നത് മഹേഷ് കാണുന്നത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ മുൻപും അപകടങ്ങൾ നടന്നിട്ടുള്ളതിനാൽ ഓടിക്കയറരുതെന്ന് ഇദ്ദേഹം പെൺകുട്ടിയെ വിലക്കുന്നുണ്ടായിരുന്നു. എന്നാൽ അതൊന്നുംശ്രദ്ധിക്കാതെ ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ച പെൺകുട്ടി സ്റ്റെപ്പിൽനിന്ന് കാൽവഴുതി കമ്പിയിൽ തൂങ്ങി നിൽക്കുന്നതാണ് പിന്നെ കാണുന്നത്. പെൺകുട്ടി കമ്പിയിൽനിന്ന് കൈവഴുതി താഴേക്ക് പോയ്ക്കൊണ്ടിക്കുമ്പോൾ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നവർക്ക് അലറിവിളിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനായില്ല. ഉടൻ മഹേഷ് ഓടിയെത്തി കുട്ടിയെ പിടിച്ചുയർത്തി പ്ലാറ്റ്ഫോമിലേക്കിടാൻ ശ്രമിച്ചു. എന്നാൽ പെൺകുട്ടി വെപ്രാളത്തിൽ ഇടതുകൈകൊണ്ട് മഹേഷിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചതോടെ രണ്ടുപേരും ട്രാക്കിലേക്ക് വീഴുമെന്നനിലയിലായി. ഒരുനിമിഷം ബാലൻസ് വീണ്ടെടുത്ത മഹേഷ് ഒരു കൈകൊണ്ട് ട്രാക്കിൽവീഴാതെ പെൺകുട്ടിയെ ഉയർത്തി പ്ലാറ്റ്ഫോമിലേക്ക് ചാടി. രണ്ടുപേരും വലിയപരിക്കുകളില്ലാതെ പ്ലാറ്റ്ഫോമിൽ വന്നുവീണു.
അപ്പോഴേക്കും സംഭവം ശ്രദ്ധയിൽപ്പെട്ട ലോക്കോപൈലറ്റ് ട്രെയിൻ നിർത്തുകയും ചെയ്തു. മഹേഷിനെ യാത്രക്കാർ അഭിനന്ദനംകൊണ്ട് മൂടി. ഫോട്ടോയെടുത്ത് ഹൃദയസ്പർശിയായ കുറിപ്പോടെ സാമൂഹികമാധ്യമങ്ങളിലിടുകയും ചെയ്തു. ഇനി ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കരുതെന്ന ഉപദേശത്തോടെ, മംഗലാപുരത്ത് പഠിക്കുന്ന പെൺകുട്ടിയെ അതേവണ്ടിയിൽ കയറ്റിവിട്ടു. കണ്ണൂർ പിണറായി സ്വദേശിയാണ് മഹേഷ്.