പരീക്ഷാ ഡ്യൂട്ടി നൽകിയത് മുതൽ കോളേജ് അദ്ധ്യാപകർ അനുസരണയുള്ള പട്ടികളായി മാറിയെന്ന ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർ വിവേകാനന്ദന്റെ പ്രസ്താവന അപലപനീയവും സംസ്കാര ശൂന്യവുമാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
അദ്ധ്യാപക സമൂഹത്തോട് ഉദ്യോഗസ്ഥ മേധാവിത്വം വച്ചുപുലർത്തുന്ന നിഷേധാത്മക മനോഭാവത്തിന്റെ പ്രതിഫലനമാണ് വിവേകാനന്ദന്റെ പ്രസ്താവന.
ഏതൊരാൾക്കും തട്ടിക്കളിക്കാനുള്ള വഴിച്ചെണ്ടയായി അദ്ധ്യാപകരെ കാണുന്ന നില അംഗീകരിക്കാനാവില്ല.
വിവേകാനന്ദൻ വിവരക്കേട് പിൻവലിച്ച് അദ്ധ്യാപകരോടും പൊതു സമൂഹത്തോടും മാപ്പ് പറയണം.
ഇത്തരം ഉദ്യോഗസ്ഥൻമാരെ നിലയ്ക്ക് നിർത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ധ്യാപനത്തിന്റെ മഹത്വത്തിന് മങ്ങലേല്പിക്കുന്ന പ്രവർത്തനങ്ങൾ ഏത് ഭാഗത്തു നിന്നുണ്ടായാലും തക്കതായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ.പി.എസ്.റ്റി.എ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ , ട്രഷറർ വട്ടപ്പാറ അനിൽകുമാർ , സീനിയർ വൈസ് പ്രസിഡന്റ് കെ.അബ്ദുൾ മജീദ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.എൽ. ഷാജു, ഭാരവാഹികളായ എൻ.ശ്യാംകുമാർ, ടി.എ. ഷാഹിദ റഹ്മാൻ , കെ.രമേശൻ , വി.എം. ഫിലിപ്പച്ചൻ , പി.വി.ഷാജിമോൻ , എൻ. ജയപ്രകാശ്, എൻ. രാജ്മോഹൻ ,ബി.ബിജു, ബി. സുനിൽകുമാർ , വി.ഡി. അബ്രഹാം, വി. മണികണ്ഠൻ, കെ.സുരേഷ്, അനിൽ വെഞ്ഞാറമ്മൂട്, ടി.യു. സാദത്ത്, ജി.കെ.ഗിരിജ, പി.വി. ജ്യോതി എന്നിവർ സംസാരിച്ചു.