ബസ് വ്യവസായത്തിൽനിന്ന് പിന്മാറണമെന്ന് മീരാസാഹിബ് തീരുമാനിച്ചെങ്കിലും അരനൂറ്റാണ്ടായി തനിക്കൊപ്പമുള്ള കണ്ടക്ടർ ജെ.നൂറുദീനെയും (73) ഡ്രൈവർ സി.ആർ.വിശ്വനാഥനെയും(68) കൈവിടാൻ മനസ്സുവന്നില്ല.ഒരുദിവസം ജാസ്മിനെ കാണാതിരുന്നാൽ നൂറുദീന് വല്ലാത്ത അസ്വസ്ഥതയാണ്. ഇതേ മനോനിലയിയാണ് വിശ്വനാഥനും. ഇത് നന്നായറിയാവുന്നതിനാലാണ് 15 ബസുകളുണ്ടായിരുന്ന പത്തനംതിട്ടയിലെ ഹാജി എം.മീരാസാഹിബ് എന്ന ജാസ്മിൻ ബസ്കമ്പനി ഉടമ ഇവർക്കായി ഒരു ബസ് മാത്രം നിലനിർത്തിയത്.ബസ് വ്യവസായത്തിൽനിന്ന് പിന്മാറണമെന്ന് മീരാസാഹിബ് തീരുമാനിച്ചെങ്കിലും അരനൂറ്റാണ്ടായി തനിക്കൊപ്പമുള്ള കണ്ടക്ടർ ജെ.നൂറുദീനെയും (73) ഡ്രൈവർ സി.ആർ.വിശ്വനാഥനെയും(68) കൈവിടാൻ മനസ്സുവന്നില്ല. അതുകൊണ്ടുതന്നെ ഇരുവരും ഇങ്ങനെ പറയുന്നു-'കണ്ടക്ടർക്കും ഡ്രൈവർക്കുംവേണ്ടി ഒരു ബസ് നിലനിർത്തുന്ന ആദ്യ മുതലാളിയായിരിക്കും ഞങ്ങടെ മുതലാളി'.972-ൽ തുടങ്ങിയതാണ് ഇരുവരും ചേർന്നുള്ള ഈ ഓപ്പണിങ് കൂട്ടുകെട്ട്. തൊഴിലിനെ ഈശ്വരതുല്യം സ്നേഹിക്കുന്ന രണ്ടുപേർ. 'എന്റെ യാത്രക്കാർ' എന്ന വാക്ക് സംസാരത്തിനിടെ പലവട്ടം രണ്ടുപേരിൽനിന്നും കേൾക്കാം. റാന്നി-അടൂർ റൂട്ടിൽ തുടങ്ങിയ സർവീസ് പിന്നീട് കറ്റാനത്തേക്ക് നീട്ടി. റാന്നിയിൽനിന്ന് പത്തനംതിട്ടയെത്തി ചന്ദനപ്പള്ളി, ഏഴംകുളം വഴിയുള്ള റൂട്ടിലെ ജാസ്മിനിലായിരുന്നു ഇരുവരും.
ആറുകൊല്ലം മുമ്പ് ഈ സർവീസ് നിർത്തി. പിന്നീടാണ് ഇപ്പോൾ പത്തനംതിട്ട-അടൂർ റൂട്ടിലോടുന്ന ജാസ്മിനിലേക്ക് ഇരുവരും മാറിയത്. വർഷം 30 ദിവസത്തിനപ്പുറം ഇരുവരും ജാസ്മിനിൽനിന്ന് മാറിനിന്നിട്ടില്ല. അല്പം കർക്കശക്കാരനാണ് നൂറുദീൻ. വിദ്യാർഥികളുമായി കശപിശ ഉണ്ടായിട്ടുണ്ടെങ്കിലും അത് അവരുടെ നന്മയ്ക്കുവേണ്ടിയായിരുന്നെന്ന് നൂറുദീൻ പറയുന്നു.അച്ചടക്കം അദ്ദേഹത്തിന് പ്രധാനം. സ്ത്രീകൾ നിൽക്കുമ്പോൾ അവരുടെ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് നൂറുദീന് സഹിക്കില്ല. ഗർഭിണികളെയും കുഞ്ഞുങ്ങളുമായി വരുന്നവരെയും സീറ്റിലിരുത്തിയാൽ മാത്രമേ തൃപ്തിയുള്ളൂ. വിദ്യാർഥികൾ കള്ളത്തരം കാണിച്ചാൽ പിടിക്കുകയും ചെയ്യും. നല്ല റോഡാണെങ്കിൽ ജാസ്മിൻ ബസിന്റെ സീറ്റിൽ വയ്ക്കുന്ന ഒരു ഗ്ലാസ് വെള്ളം തൂകിപ്പോകില്ലെന്ന ഒരു യാത്രക്കാരന്റെ കമന്റാണ് വിശ്വനാഥൻ അഭിമാനത്തോടെ ഓർക്കുന്നത്.ആൾക്കാരെ വിഷമിപ്പിക്കുന്ന ബ്രേക്ക് ചവിട്ടില്ല, മത്സരയോട്ടമില്ല തുടങ്ങി ഡ്രൈവിങ് മര്യാദകളുടെ ആചാര്യനാണ് ഇദ്ദേഹം. രാവിലെ ഏഴിന് പത്തനംതിട്ട സ്റ്റാൻഡിൽ വണ്ടിയുമായെത്തുമ്പോൾ പുതുതലമുറ ഡ്രൈവർമാർ നൽകുന്ന സല്യൂട്ടാണ് വിശ്വനാഥന്റെ മറ്റൊരു ആത്മവിശ്വാസം. അരനൂറ്റാണ്ടിന്റെ ഓട്ടത്തിനിടയിൽ ഒരിക്കൽപോലും അപകടം ഉണ്ടാക്കിയിട്ടില്ല. നൂറുദീൻ പത്തനംതിട്ട കുമ്പഴ ഷഫാന മൻസിലിൽ താമസം. രണ്ടു പെൺമക്കൾ. കുമ്പഴ നെടുവാന ചരിവുകാലയിൽ വീട്ടിലാണ് കുടുംബസമേതം വിശ്വനാഥന്റെ താമസം.