കല്യാശ്ശേരി ∙ ജനങ്ങൾക്ക് ദുരിതമായി മാറുന്ന റോഡ് നിർമാണത്തിൽ പ്രതിഷേധിച്ചു കല്യാശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേശീയപാത വികസനത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിലേക്ക്. നിർമാണം പുരോഗമിക്കുന്നതിനിടെ ഓരോ ദിവസവും വഴികളെല്ലാം അടയുന്നതിനാൽ നാട്ടുകാരുടെ ആശങ്ക വർധിച്ചു.കുന്നിനു സമാനമായി മണ്ണിട്ടുയർത്തിയതോടെ പ്രധാന പാതയായ സിആർസി റോഡ് ഇല്ലാതാകും. ടോൾ പ്ലാസക്കായി ഹാജിമൊട്ടയിലെ കുന്നുകൾ ഇടിച്ചു മാങ്ങാട് മുതൽ കല്യാശ്ശേരി വരെ 14 ഗ്രാമീണ റോഡുകളാണ് ഇല്ലാതായത്. ദേശീയപാതയുടെ ഇരുഭാഗത്തേക്കും കടക്കാനാകാതെ കല്യാശ്ശേരിയെ രണ്ടായി കീറിമുറിക്കുന്ന നിലയിലാണ് നിർമാണം. ഗവ.ഹയർസെക്കൻഡറി സ്കൂൾ, പോളി ടെക്നിക് അടക്കം 4 വിദ്യാഭ്യാസ സ്ഥാപനങ്ങളും, വില്ലേജ് ഓഫിസ്, കുടുംബ ആരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫിസ്, ബാങ്ക്, കൃഷിഭവൻ എന്നിവ ഇരുകരകളിലാകും. നടന്നുപോകാൻ പോലും വഴിയില്ലാതെ വിദ്യാർഥികളും നാട്ടുകാരും പ്രയാസപ്പെടുന്നത് നോക്കിനിൽക്കാനാകില്ലെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചുയാത്രാപ്രശ്നം പരിഹരിക്കുന്ന നിലയിൽ നിർമാണം നടത്തണമെന്ന കല്യാശ്ശേരി പഞ്ചായത്തിന്റെ ഒട്ടേറെ നിവേദനങ്ങൾ ഒരിടത്തും പരിഗണിക്കപ്പെട്ടില്ല. നിർദിഷ്ട ടോൾ പ്ലാസ വയക്കര വയലിലേക്ക് മാറ്റുക, സർവീസ് റോഡ് പുനഃസ്ഥാപിക്കുക, കല്യാശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപം അടിപ്പാത നിർമിക്കുക, നിർമാണത്തിനിടെ അടച്ചിട്ട പ്രാദേശിക റോഡുകൾ ഗതാഗത യോഗ്യമാക്കി തുറന്നുകൊടുക്കുക എന്നീ ആവശ്യങ്ങളുമായാണ് സമരം നടത്തുന്നത്. പ്രക്ഷോഭ പരിപാടികൾ ആലോചിക്കുന്നതിനായി ഇന്ന് 5ന് കല്യാശ്ശേരി സിആർസിക്ക് സമീപം ജനകീയ സമരസമിതി രൂപീകരണ യോഗം നടക്കും. പ്രദേശത്തെ പ്രധാന രാഷ്ട്രീയ, സന്നദ്ധ സംഘടനകളും ജന പ്രതിനിധികളും പങ്കെടുക്കും.
ആരും ദേശീയപാത വികസനത്തിന് എതിരല്ല. എന്നാൽ റോഡ് നിർമാണം ഓരോ ദിവസവും നാട്ടുകാർക്ക് ദുരിതമായി മാറുന്നത് നോക്കിനിൽക്കാനാകില്ല. പ്രശ്നം പരിഹരിക്കണമെന്നു ആവശ്യപ്പെട്ടു ഒട്ടേറെ തവണ നിവേദനം നൽകി. ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഒരു നടപടിയുമില്ലാത്തതിനാലാണ് ജനകീയ സമരസമിതി രൂപീകരിക്കുന്നത്. പ്രദേശവാസികളുടെ യാത്രാസ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുന്ന നിലയിൽ ഇനിയും നിർമാണം നടക്കരുത്. ടോൾ പ്ലാസ മാറ്റുക, ഇരുഭാഗത്തേക്കും കടക്കാൻ കല്യാശ്ശേരിയിൽ അടിപ്പാത എന്നീ ആവശ്യങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു.