കണ്ണൂർ : സ്ഥലം ഒരുക്കിനൽകാൻ റെയിൽവേ തയ്യാറാകാത്തതിനെത്തുടർന്ന് ടെൻഡർ ഉപേക്ഷിച്ച് കരാറുകാരൻ പോയപ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷന് നഷ്ടമായത് നാലാം പ്ലാറ്റ്ഫോം.
ചെറിയ സ്ഥലം ഒരുക്കി പുതിയ ടെൻഡർ വിളിക്കാൻ മെനക്കെടാത്ത റെയിൽവേ ഇപ്പോൾ വലിയ അളവിൽ ഭൂമി പാട്ടത്തിന് വിട്ടുകൊടുക്കുകുകയാണ്. റെയിൽവേ കോളനി നിർമാണത്തിന് 2.26 ഏക്കർ ഭൂമി കൈമാറുന്നതോടെ കണ്ണൂരിൽ ഇനി നാലാം പ്ലാറ്റ്ഫോം വരില്ല.
നാലാം പ്ലാറ്റ്ഫോമിനും പാളത്തിനുമായി 2018 ജൂലായിലാണ് കരാർ നൽകിയത്. ഒരു പ്ലാറ്റ്ഫോമിന്റെ ഇരുവശത്തുമായി വണ്ടി നിർത്താനുള്ള ഐലൻഡ് പ്ലാറ്റ്ഫോം അടക്കം 12 മാസത്തിനുള്ളിൽ നിർമിക്കാനായിരുന്നു ടെൻഡർ. ആലുവ സ്വദേശി വി.സന്തോഷ്ബാബുവാണ് 2.15 കോടി രൂപയ്ക്ക് ടെൻഡർ എടുത്തത്.
കരാർ എടുത്ത് നാലുമാസം കഴിഞ്ഞിട്ടും നിർദിഷ്ട സൈറ്റ് കരാറുകാരനു കിട്ടിയില്ല. സ്ഥലം കൈമാറണമെന്നാവശ്യപ്പെട്ട് കരാറുകാരൻ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർക്ക് 2018 നവംബറിൽ കത്തയച്ചു. തീരുമാനം ഉണ്ടായില്ല.
അതിനാൽ, കരാർ ഒഴിവാക്കണമെന്ന് കാണിച്ച് 2019 ഏപ്രിൽ 16-നു കത്തയച്ചു. ഒരു വർഷത്തിനുശേഷം റെയിൽവേ ടെൻഡർ റദ്ദാക്കി. അടച്ച തുകയും (പെർഫോമൻസ് ഗ്യാരണ്ടി) രേഖകളും കരാറുകാരന് മടക്കി നൽകി. റെയിൽവേ ഭൂമിയിലെ ബി.പി.സി.എല്ലിന്റെ പൈപ്പ് മാറ്റാൻ റെയിൽവേക്ക് സാധിക്കാത്തതായിരുന്നു തടസ്സമായി നിന്നത്.