കണ്ണൂർ: അർബൻ നിധി നിക്ഷേപത്തട്ടിപ്പിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനം. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് കേസ് കൈമാറുക. ജില്ലയിലെ 410 പരാതികളിൽ 72 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഓരോ ദിവസവും നിരവധി പരാതികളാണ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് വരുന്നത്.
കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അര്‍ബന്‍ നിധിയിലും അനുബന്ധ സ്ഥാപനമായ എനി ടൈം മണിയിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ജീവനക്കാരുടെയും നിക്ഷേപകരുടെയും വിശദവിവരങ്ങളടങ്ങിയ ഫയലുകള്‍, പ്രധാന രേഖകള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്തവയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചുവെന്നാണ് സൂചന.
അര്‍ബന്‍ നിധി ക്‌ളിപ്തത്തിന്റെ മറവില്‍ നിക്ഷേപം സ്വീകരിച്ചു കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുകിട്ടിയില്ലെന്ന നിക്ഷേപകരുടെ പരാതിയിലാണ് അന്വേഷണം. ഉയര്‍ന്ന പലിശയും ജോലിയും വാഗ്ദാനം ചെയ്താണ് സാധാരണക്കാരില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുമായി സ്ഥാപനം ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചതെന്നാണ് പരാതി.