ദുബായ്: അറ്റകുറ്റപ്പണികൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി മംഗളൂരു (മംഗലാപുരം) ബജ്പെ രാജ്യാന്തര വിമാനത്താവളം ഈ മാസം 27 മുതൽ നാലു മാസത്തേയ്ക്ക് ഭാഗികമായി അടച്ചിടുന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽ തിരക്ക് ഏറിയേക്കും. കാസർകോട് ജില്ലക്കാരിലെ പ്രവാസികൾ ഉൾപ്പെടെയുള്ള വലിയൊരു ശതമാനവും ആശ്രയിക്കുന്നത് മംഗളൂരു വിമാനത്താവളത്തെയാണ്. ഇവരെല്ലാം ഇനി കൂടുതലും ഉപയോഗിക്കുക കണ്ണൂർ, കോഴിക്കോട് വിമാനത്താവളമാകാന്‍ സാധ്യതയുള്ളതാണ് തിരക്കേറിയേക്കുമെന്ന് കരുതാൻ കാരണം. കണ്ണൂരിലേയ്ക്ക് ഇതിനകം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായതായി എയർ ഇന്ത്യ പ്രതിനിധി മനോരമ ഓൺലൈനിനോട് പറഞ്ഞു. അതേസമയം, കോഴിക്കോട് വിമാനത്താവളം റൺവേ റീകാർപെറ്റിങ് നടക്കുന്നതിനാൽ ഇവിടെയും രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ വിമാന സർവീസുകൾ നടക്കുന്നില്ല. അതിനാൽ, രാത്രിയിലും രാവിലെ 10 വരെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ മാസം 15ന് ആരംഭിച്ച അറ്റകുറ്റപ്പണി ആറു മാസം കൊണ്ടാണ് പൂർത്തിയാകുക. റണ്‍വേ റി– കാർപെറ്റിങ്ങിനായി ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെയാണ് വിമാനത്താവളം അടയ്ക്കുക എന്നാണ് മംഗളൂരു വിമാനത്താവള അധികൃതർ അറിയിച്ചിട്ടുള്ളത്. ഇതിനിടയ്ക്കുള്ള സമയങ്ങളിലായിരിക്കും ആഭ്യന്തര, രാജ്യാന്തര വിമാനങ്ങൾ സർവീസ് നടത്തുക. ഔദ്യോഗിക പ്രസ്താവന പ്രകാരം, 2023 മേയ് 31 വരെ ഞായറാഴ്ചയും ദേശീയ അവധി ദിനങ്ങളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 നും വൈകിട്ട് ആറിനും ഇടയിലാണ് പ്രവൃത്തി നടക്കുക.
ഈ മാസം 27ന് ആരംഭിക്കുന്ന പ്രവൃത്തി മേയ് 31 വരെ നീണ്ടുനിൽക്കും. 2450 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള കോൺക്രീറ്റ് റൺവേ 2023 മേയിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കും. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ കർണാടകയിലെ 2 റൺവേയും മികച്ച നടപ്പാതയോ കോൺക്രീറ്റ് റൺവേയോ ഉള്ള ആദ്യത്തെ വിമാനത്താവളമായും മംഗളൂരു മാറും. ഈ റൺവേ കാലാനുസൃതമായ അറ്റകുറ്റപ്പണികൾക്കു വിധേയമാക്കുമെന്നും പറയുന്നു.
രാത്രിയിലും കുറഞ്ഞ ദൃശ്യപരതയിലും വിമാനത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന റൺവേ സെൻട്രൽ ലൈറ്റുകൾ സ്ഥാപിക്കുന്നതും റൺവേ എൻഡ് സേഫ്റ്റി ഏരിയകളുടെ മെച്ചപ്പെടുത്തലുകളും റീകാർപെറ്റിങ് ജോലിയിൽ ഉൾപ്പെടുന്നു. കോഴിക്കോട്ട് ഐ.എക്‌സ് 1344 വിമാനാപകടം അന്വേഷിച്ച അന്വേഷണ സമിതി നിർദ്ദേശിച്ചതനുസരിച്ച് ഇത് സുരക്ഷ വർധിപ്പിക്കും. റെഗുലേറ്ററി അനുമതികൾ നേടുന്നതിന് മുമ്പ് ബന്ധപ്പെട്ട എയർലൈനുകളുമായും ബന്ധപ്പെട്ടവരുമായും റീകാർപെറ്റിങ് പ്രോജക്റ്റ് എയർപോർട് അധികൃതർ ചർച്ച ചെയ്തിട്ടുണ്ട്.
2022 നവംബറിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വിമാനത്താവളത്തിന്റെ പേര് ഡിസംബറിൽ മംഗളൂരു എയർപോർട് എന്ന് പുനർനാമകരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. 50 വർഷത്തേക്ക് പ്രവർത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി 2020 ഒക്ടോബറിൽ അദാനി ഗ്രൂപ്പിന് വിമാനത്താവളം നൽകിയിരുന്നു. 2010 മേയ് 22നുണ്ടായ മംഗളൂരു വിമാന ദുരന്തത്തിനു ശേഷം റൺവേ വികസനം നടപ്പിലാക്കാൻ മുറവിളി ഉയർന്നിരുന്നു. അന്ന് 158 പേർക്കാണ് ജീവൻ നഷ്ടമായത്.
റൺവേ റി കാർപെറ്റിങ് നടക്കുന്ന കോഴിക്കോട് വിമാനത്താവളത്തിൽ നിലവിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബോർഡിങ്, എമിഗ്രേഷൻ ഏരിയകളിൽ യാത്രക്കാർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു. ഇത് പ്രായമായവരെയും രോഗികളെയുമെല്ലാം വലയ്ക്കുന്നു. രാവിലെ 10 മണിക്ക് മുൻപുള്ള വിമാനങ്ങളിൽ യാത്ര ചെയ്യാൻ പലരും അർധരാത്രിയോടെ വീടുകളിൽ നിന്ന് പുറപ്പെടുന്നതിനാൽ, പ്രഭാത ഭക്ഷണം പോലും കഴിക്കാൻ സാധിക്കാറില്ല. ഇവർക്ക് പിന്നീട് വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നു. മംഗളൂരു വിമാനത്താവളത്തിലും ഇതേ അവസ്ഥയുണ്ടാകുമോ എന്നാണ് ആശങ്ക.
കാസർകോട് ടൗണിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിലേയ്ക്ക് ദേശീയ പാത വഴിയെത്തിച്ചേരാൻ 60 കിലോമീറ്ററോളം (ഒന്നര മണിക്കൂറിലേറെ സമയം) സഞ്ചരിക്കണം. അതേസമയം, കണ്ണൂർ വിമാനത്താവളത്തിലേയ്ക്ക് 116 കിലോ മീറ്റർ മൂന്നു മണിക്കൂറിലേറെ സഞ്ചരിച്ചാലേ മട്ടന്നൂരിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലെത്തിച്ചേരുകയുള്ളൂ. കാസർകോട് നിന്ന് ഇവിടേയ്ക്ക് 3500 രൂപയോളം ടാക്സി വാടക നൽകേണ്ടി വരും. അല്ലെങ്കിൽ കണ്ണൂർ വരെ ട്രെയിനിൽ യാത്ര ചെയ്ത് ടാക്സി ആശ്രയിക്കണം. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതിന് മുൻപ് ആ ജില്ലക്കാരിൽ നല്ലൊരു ശതമാനവും മംഗളൂരു വിമാനത്താവളം ഉപയോഗിച്ചിരുന്നു.