കണ്ണൂര്‍: കണ്ണൂരിന്റെ കാലങ്ങളായുള്ള റെയില്‍വേ വികസന സ്വപ്‌നങ്ങളെയും പദ്ധതികളേയും അട്ടിമറിക്കുന്ന തരത്തില്‍ റെയില്‍വേ ഭൂമി വാണിജ്യതാല്‍പര്യം മുന്‍നിര്‍ത്തി സ്വകാര്യഗ്രൂപ്പിന് പാട്ടത്തിനു നല്‍കാനുള്ള തീരുമാനം അടിയന്തിരമായും പിന്‍വലിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. എത്രയോ കാലമായി പരിഗണനയിലുള്ളതും ബജറ്റില്‍ അല്പാല്പമെങ്കിലും തുക നീക്കിവെക്കുന്നതുമായ പദ്ധതികളാണ് നഷ്ടപ്പെടാന്‍ പോകുന്നത്. സ്വകാര്യഗ്രൂപ്പിന് ദീര്‍ഘകാലത്തേക്ക് പാട്ടത്തിനു നല്‍കുന്ന ഭൂമിയില്‍ വാണിജ്യസമുച്ചയങ്ങളാണ് വരാന്‍ പോകുന്നത്. അതുകൊണ്ട് റെയില്‍വേ യാത്രക്കാര്‍ക്ക് യാതൊരു പ്രയോജനവുമില്ലെന്നു മാത്രമല്ല ഭാവിയിലെ റെയില്‍വേ വികസനസാധ്യതകള്‍ പൂര്‍ണമായും ഇല്ലാതാവുകയാണ്. വര്‍ഷങ്ങളായി മലബാറിലെ ജനങ്ങള്‍ കണ്ണൂരില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പിറ്റ് ലൈന്‍, നാലാമത്തെ പ്‌ളാറ്റ്‌ഫോം നിര്‍മ്മാണം, മൂന്നാം പാത എന്നീ ആവശ്യങ്ങള്‍ ഭാവിയില്‍ നടപിലാക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. മതിയായ സ്ഥലമില്ലെന്ന കാരണത്താല്‍ ഇപ്പോള്‍ പരിഗണനയിലുള്ള പദ്ധതികളെല്ലാം ഒറ്റയടിക്ക് ഇല്ലാതാകും. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ 7.19 ഏക്കര്‍ സ്ഥലം തുച്ഛമായ വിലയ്ക്കാണ് ഭരണകക്ഷിയിലെ ഉന്നതരുമായി ബന്ധമുള്ള കൂത്തക കമ്പനിക്ക് പാട്ടത്തിനു നല്‍കുന്നത്. ഇതിനു പിന്നില്‍ വലിയ അഴിമതിയാണ് നടക്കുന്നത്.
വരുമാനത്തില്‍ എ ക്ലാസ് നിലവാരത്തിലുള്ള കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ കണ്ണായ പ്രദേശത്തെ 7.19ഏക്കര്‍ സ്ഥലം തുച്ഛമായ വിലയ്ക്ക് കൂത്തക കമ്പനിക്ക് 45 വര്‍ഷത്തേയ്ക്ക് പാട്ടത്തിനു നല്‍കാനുള്ള തിരുമാനത്തിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ട്. സ്ഥലം എംപിയെ പോലും അറിയിക്കാതെ റെയില്‍വേയിലെ ഉന്നതോദ്യോഗസ്ഥന്‍ പല തവണ കണ്ണൂരിലെത്തി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയത് ദുരൂഹമാണ്. വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ക് നീക്കിവെച്ച ഭൂമി് സ്വകാര്യ കമ്പനിക്ക് വാണിജ്യ ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കുന്നത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ വാണിജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ക്കെതിരേ അതിശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോർജ്ജ് വ്യക്തമാക്കി
.