ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ 80 ഏക്കറിൽ തൊഴിലാളികളുടെ വാഹനം ചക്കരകൊമ്പൻ എന്ന കാട്ടാന തകർത്തു. കൊല്ലം അച്ഛൻകോവിലിലും ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി. രാവിലെ എട്ടുമണിയോടെയാണ് ചിന്നക്കനാൽ 80 ഏക്കറിൽ തൊഴിലാളികളുടെ ജീപ്പിനു നേരെ ചക്കരകൊമ്പന്റെ ആക്രമണം ഉണ്ടായത്. തൊഴിലാളികളെ തോട്ടത്തിൽ ഇറക്കി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആനയെ കണ്ട് ജീപ്പ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ആനയുടെ ആക്രമണത്തിൽ ജീപ്പിന്റെ മുൻഭാഗം തകർന്നു. മറ്റൊരു വാഹനം പുറകോട്ട് എടുക്കുന്നതിനിടെ ബൈക്ക് യാത്രികനും പരുക്കേറ്റു.
കഴിഞ്ഞ ദിവസം ചിന്നക്കനാൽ പെരിയകനാലിൽ കടയും ദിശാ ബോർഡും അരിക്കൊന്പൻ തകർത്തിരുന്നു. പ്രദേശത്ത് ഭീതി പരത്തുന്ന കാട്ടാനകളെ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊല്ലം അച്ചൻകോവിൽ കുഴിഭാഗത്ത് പുലർച്ചെ നാലുമണിയോടെയാണ് കാട്ടാന ഇറങ്ങിയത്. ജനവാസ മേഖലയിൽ ഭീതി പരത്തിയ ആനയെ നാട്ടുകാർ ബഹളം വെച്ച് വനത്തിലേക്ക് തുരത്തി.