ഷൈല തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ‘വാര്‍ദ്ധക്യം’ എന്ന സംഗീത ശില്പം മുൻ മന്ത്രി കെ.കെ. ശൈലജ ഇന്ന് പുറത്തിറക്കും. ഡിഫറന്റ് ആര്‍ട് സെന്ററില്‍ വച്ച് വൈകിട്ട് 4 മണിക്കാണ് പ്രകാശന ചടങ്ങ്.ഒരു സ്ത്രീയുടെ ബാല്യം, കൗമാരം, യൗവനം, മാതൃത്വം, വാര്‍ദ്ധക്യം എന്നീ അഞ്ചു ജീവിതഘട്ടങ്ങളെ പരിചയപ്പെടുത്തുന്ന ‘പെണ്ണാള്‍’എന്ന പരമ്പരയുടെ അവസാന ഭാഗമാണ് ‘വാര്‍ദ്ധക്യം’. എം ജയചന്ദന്‍, ഗോപിനാഥ് മുതുകാട് തുടങ്ങി കലാ സംസ്‌കാരിക രംഗത്തെ നിരവധി പേരാണ് സംഗീതശില്പത്തിന് ആശംസയറിയിക്കുന്നത്.വാർദ്ധക്യം ഒരു രോഗമല്ല ഒരു അവസ്ഥയാണ്. സ്വാഭാവിക ജീവിത യാത്രയുടെ അന്ത്യത്തിൽ ഏവരും അനുഭവിക്കേണ്ടി വരുന്ന അവസ്ഥയെന്ന് ഗോപിനാഥ് മുതുകാട് ഫേസ്ബുക്കിൽ കുറിച്ചു.
പ്രിയ സഹോദരി ഷൈല തോമസിന്റെ ആശയത്തിൽ അവർ തന്നെ വരികളെഴുതി സംവിധാനം നിർവഹിച്ച ‘വാർദ്ധക്യം’ എന്ന സംഗീതശില്പം നമ്മളെല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഷൈലജ ടീച്ചർ പുറത്തിറക്കുകയാണ്. ഒരു പെണ്ണിന്റെ ബാല്യം, കൗമാരം, യൗവനം, മാതൃത്വം, വാർദ്ധക്യം എന്നീ അഞ്ചു ജീവിതഘട്ടങ്ങളെ പരിചയപ്പെടുത്തുന്ന ‘പെണ്ണാൾ’എന്ന പരമ്പരയുടെ അവസാന ഭാഗമാണ് ‘വാർദ്ധക്യം’.
മറ്റുള്ളവരെയോ, ഏതെങ്കിലും തരത്തിലുള്ള സഹായോപകരണങ്ങളെയോ ആശ്രയിക്കാതെ ഒരു വാർദ്ധക്യവും കടന്നുപോകുന്നില്ല. കണ്ണടയോ ഊന്നുവടിയോ ചക്രകസേരയോ ഒക്കെയായി നമ്മുടെ ജീവിതത്തിലേക്ക് ഓരോന്ന് കടന്നുവന്നുകൊണ്ടിരിക്കും.ഓർമ്മക്കുറവും വിഷാദരോഗവും ഒക്കെ തലച്ചോറിലേക്ക് പടർന്നുകയറും. ശാരീരികമോ മാനസികമോ ആയ വെല്ലുവിളികളോടെ ജനിക്കാൻ വിധിക്കപ്പെട്ടവരെ അവഗണിക്കുന്ന, ‘എനിക്കൊരു കുഴപ്പവുമില്ല’ എന്ന് അഹങ്കരിക്കുന്ന മനുഷ്യർ മറന്നുപോകുന്ന ഒരു സത്യമുണ്ട്. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ, ‘വാർദ്ധക്യം’ വന്നുചേരുമ്പോൾ ഇതിൽ ചിലതെല്ലാം അനുഭവിച്ചേ ഇവിടുന്ന് മടങ്ങിപ്പോകാനാകൂ എന്ന യാഥാർഥ്യം. ഷൈല തോമസ് ‘വാർദ്ധക്യം’ എന്ന കലാസൃഷ്ടിയിലൂടെ പറയുന്ന കഥ എന്താണെന്ന് എനിക്കറിയില്ല. ആ സൃഷ്ടിവൈഭവം കാണാൻ ഞാനും കാത്തിരിക്കുകയായാണെന്നും ഗോപിനാഥ് മുതുകാട് ഫേസ്ബുക്കിൽ കുറിച്ചു.