വർത്തമാനകാലഘട്ടത്തിൽ വെറുപ്പിന്റെ രാഷ്ട്രീയമുയർത്തി സാമ്രാജ്യത്വത്തിന്റെ രക്ഷകരായി തീവ്രവലതുപക്ഷം ശക്തിപ്പെടുന്നത് ലോകത്ത് അത്യാപൽക്കരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. പാനൂരിൽ സാംസ്‌കാരിക പാഠശാലയിൽ സംസാരിക്കുകയായിരുന്നു എം എ ബേബി. ലോകം ഇങ്ങനെ പോയാൽമതിയെന്നതാണ് വലതുപക്ഷ നയം. മാറ്റമുണ്ടാക്കേണ്ടതും ശബ്ദമുയർത്തേണ്ടതുമായ രാഷ്ട്രങ്ങൾ ഇത്തരം ശക്തികളുടെ മുന്നിൽ നിശബ്ദരാകുന്നു. ആയുധങ്ങളും വെടിക്കോപ്പുകളും വിറ്റ് മൂന്നാംകിട രാഷ്ട്രങ്ങളെ ഏറെക്കുറെ സാമ്രാജ്യത്വശക്തികൾ കൈയിലൊതുക്കി. ട്രംപിന് വേണ്ടി നരേന്ദ്രമോദിയുടെ വോട്ടുപിടിത്തവും തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തതും ഞെട്ടലോടെയാണ് ഇന്ത്യ കണ്ടത്. മതത്തെ രാഷ്ട്രീയത്തിൽ കൂട്ടിക്കലർത്തി ജനങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുകയെന്നതും ഫാസിസം മുന്നോട്ടുവയ്‌ക്കുന്ന ശക്തികളുടെ രാഷ്ട്രതന്ത്രമാണ്.
നാടിനാപത്തായ വിഷയങ്ങൾ നിരാകരിക്കാനും ചോദ്യംചെയ്യാനും പ്രതിരോധിക്കാനും കഴിയുന്ന ഇടങ്ങളിലാണ് മാനവികത പിറവി കൊള്ളുന്നതെന്നും ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തിയെന്നും ബേബി പറഞ്ഞു. പുരസ്കാര ജേതാക്കളായ കെ ജിജിയെയും രാജേന്ദ്രൻ തായാട്ടിനെയും നോവലിസ്റ്റ് ജയപ്രകാശ് പാനൂരിനെയും ആദരിച്ചു. കെ ജിജി രചിച്ച ഭൂപടത്തിന്റെ വേരുകൾ എന്ന കവിതാ സമാഹാരം എം എ ബേബി പ്രകാശിപ്പിച്ചു. കവിയൂർ രാജഗോപാലൻ ഏറ്റുവാങ്ങി. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി, രാജു കാട്ടുപുനം, കെ ഇ കുഞ്ഞബ്ദുള്ള, കവിയൂർ രാജഗോപാലൻ എന്നിവർ സംസാരിച്ചു. എം പി ബൈജു സ്വാഗതവും ഡോ. ടി കെ അനിൽകുമാർ നന്ദിയും പറഞ്ഞു.