കാസറഗോഡ്: ഇരുപത്തി രണ്ടു വർഷങ്ങൾക്കു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോളേജ് അങ്കണത്തിൽ അവർ ഒത്തുകൂടി. കാസറഗോഡ് എൽ. ബി എസ് എഞ്ചിനീയറിംഗ് കോളേജിലെ 1997-2001 ബാച്ചിൽപ്പെട്ട പൂർവ്വവിദ്യാർത്ഥികളാണ് ഒത്തുചേർന്നത്. തിരക്കിൽ നിന്ന് ഒരു ദിവസം മാറ്റിവച്ച് കോളേജ് സന്ദർശിക്കാനായി വന്ദേഭാരത് തീവണ്ടിയിൽ മേയ് 26ന് ഉച്ചയ്ക്ക് 1.25 ന് അവർ കാസറഗോഡ് റെയിൽവേ സ്റ്റേഷനിലെത്തി. പഠനത്തിനു ശേഷം അവർ പരസ്പരം കണ്ടുമുട്ടുന്നത് ആദ്യമായിട്ടാണ്.
കോളേജിലെ ആൽമരച്ചുവട്ടിൽ ഒരുമിച്ചിരുന്ന ആ സഹപാഠികൾ പഠനകാലത്തെ ഓർമ്മകൾ അയവിറക്കി, ഒരുപാട് വിശേഷങ്ങൾ പങ്കുവെച്ചു. കോളേജിൽ ചേർന്ന ദിവസത്തെ ഓർമ്മകൾ, കോളേജിലെ എഞ്ചിനീയറിംഗ് പഠനാനുഭവങ്ങൾ, ഹോസ്റ്റൽ ജീവിതം, പഴയ കാലത്തെ കോളേജ് ക്യാംപസ്, വിദ്യാർത്ഥിസംഘടനാപ്രവർത്തനം, പോരാട്ടം, പ്രണയം, കലാപ്രവർത്തനങ്ങൾ, നേരിട്ട പരീക്ഷണങ്ങൾ... അങ്ങനെ എല്ലാം അവർ ഓർമ്മിച്ചെടുത്തു. മൊബൈൽ ഫോൺ ഇല്ലാതിരുന്ന, ഇന്റർനെറ്റ് ഇല്ലാതിരുന്ന സൗഹൃദത്തിന്റെ നല്ല ഓർമ്മകൾ അവർ പങ്കുവച്ചു. 22 വർഷങ്ങൾക്കിടയിൽ മൺമറഞ്ഞുപോയ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്മരണകൾ പുതുക്കി.
അന്ന് കോളേജ് ക്യാംപസിലെ പാറക്കെട്ടുകൾക്കിടയിൽ പതുങ്ങിയിരുന്ന ചെറുചെടികൾ ഇന്ന് വന്മരങ്ങളായിരിക്കുന്നു. എവിടെ നോക്കിയാലും ഉയർന്നുനിൽക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ. ലാൽ ബഹാദൂർ ശാസ്ത്രിയുടെ പ്രതിമ, ഉയർന്നുനിൽക്കുന്ന വലിയ കമാനം, കോളേജിന്റെ കവാടത്തിനടുത്തുതന്നെ സന്ദർശകരെ സ്വാഗതം ചെയ്യുന്ന ശീതീകരിച്ച ഭീമൻ ഓഡിറ്റോറിയം, എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ഹോസ്റ്റലുകൾ, നവീകരിച്ച ലാബറട്ടറികൾ..... അങ്ങനെ കോളേജിന്റെ അദ്‌ഭുതകരമായ വളർച്ചയുടെ വിസ്മയക്കാഴ്ചകൾ അവർ മതിവരുവോളം കണ്ടാസ്വദിച്ചു. പണ്ടൊക്കെ സ്വപ്നം കാണാൻ പോലും സാധിക്കാത്തത്രയും ഉയരങ്ങളിലേക്ക് കുതിച്ചിരിക്കുന്നു കാസറഗോഡ് എൽ. ബി. എസ് എഞ്ചിനീയറിംഗ് കോളേജ്.
കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ടി. മുഹമ്മദ് ഷുക്കൂർ കോളേജിന്റെ നേട്ടങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പൂർവ്വവിദ്യാർത്ഥികളോട് വിശദീകരിച്ചു. പ്രൊഫസർ അഫ്‌താബ് എ കരീം, പ്രഫസർ അബൂബക്കർ തുടങ്ങിയ പഠനകാലത്തെ മുതിർന്ന അദ്ധ്യാപകരെ പൂർവ്വവിദ്യാർത്ഥികൾ സന്ദർശിച്ചു.
പൂർവ്വവിദ്യാർത്ഥികളോടൊപ്പം ഒട്ടേറെ ഓർമ്മപ്പാട്ടുകളുമായി കൂട്ടുകൂടാനും പൂർവ്വവിദ്യാർത്ഥിസംഗമത്തെ സംഗീതസാന്ദ്രമാക്കാനും "ഗുരുവന ഗന്ധർവ്വൻ" എന്ന അടയാളനാമത്തിലറിയപ്പെടുന്ന കാസറഗോഡിന്റെ ഗായകനായ സുധീരൻ ഗുരുവനവും ഉണ്ടായിരുന്നു.