എറണാകുളം: കൊച്ചിയില്‍ നൈറ്റ് കഫേ അടിച്ചു തകർക്കുകയും, ജീവനക്കാരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത യുവതിയും സംഘവും അറസ്റ്റില്‍.പനമ്ബിള്ളിനഗർ ഷോപ്പിങ് കോംപ്ലക്സിലെ സാപിയൻസ് കഫറ്റീരിയയില്‍ അക്രമം അഴിച്ചുവിട്ട സംഭവത്തിലാണ്, കോട്ടയം ചങ്ങനാശേരി സ്വദേശിനി ലീന (26), ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരില്‍ ജെനിറ്റ് (23), വയനാട് കല്‍പറ്റ മുണ്ടേരി പറമ്ബില്‍ ഹൗസില്‍ മുഹമ്മദ് സിനാൻ (22), കോട്ടയം ചങ്ങനാശേരി നാലുകോടി ഇടശ്ശേരി ഹൗസില്‍ ആദർശ് ദേവസ്യ (22) എന്നിവരെ സൗത്ത് പോലീസ് പിടികൂടിയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 4 പേർക്ക് എതിരെ കേസെടുത്തിട്ടുണ്ട്. കഫറ്റീരിയയില്‍ ഭക്ഷണം കഴിക്കാനെത്തിയ ലീനയും മുൻസുഹൃത്തും തമ്മില്‍ ഇവിടെ വച്ച് വാക്കുതർക്കമുണ്ടാകുകയും, തുടർന്ന് കയ്യാങ്കളിയില്‍ എത്തുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷത്തില്‍ കലാശിക്കുകയും ഇവർ എത്തിയ കാറിന്റെ ചില്ല് ഒരാള്‍ പൊട്ടിക്കുകയും ചെയ്തു.
തുടർന്നു ലീന പനമ്ബിള്ളിനഗറില്‍ത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ബേസ് ബോള്‍ ബാറ്റ്, ഇരുമ്ബുവടി എന്നിവ ഉപയോഗിച്ചുള്ള അടിയേറ്റു കടയുടമ ഫോർട്ട്കൊച്ചി സ്വദേശി അമൻ അഷ്കറിനും പാർട്ണർക്കും സുഹൃത്തിനും രണ്ടു ജീവനക്കാർക്കും പരിക്കേറ്റു. കടയിലെ സാധനസാമഗ്രികളും തല്ലിത്തകർത്തു. 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നു പൊലീസ് പറയുന്നു. സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ലീന ഉള്‍പ്പെടെ 4 പേരെ പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു