കണ്ണൂർ: ജൂൺ 2ന് സ്കൂൾ തുറക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടിയുണ്ടാകും. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ് പരാതിപ്പെട്ടി സ്ഥാപിക്കുക. ലഹരി മാഫിയകളിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശപ്രകാരം എല്ലാ സ്കൂളുകളിലും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി ) രൂപീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.ഇതിൻ്റെ ഭാഗമായി ഓരോ സ്കൂളുകളിലും ഇനി ഒരു പൊലിസ് ഉദ്യോഗസ്ഥന് ചുമതലയുണ്ടാകും. ഈ ഉദ്യോഗസ്ഥനാകും പരാതിപ്പെട്ടിയുടെ ചുമതല. കുട്ടികൾക്ക് പേരു വെച്ചും അല്ലാതെയും പെട്ടിയിൽ പരാതികൾ എഴുതി നിക്ഷേപിക്കാം. മാസത്തിൽ ഒരു തവണ പെട്ടി തുറക്കും ആരാണ് പരാതിക്കാരെന്ന് സ്കൂൾ അധികൃതരെ പോലും അറിയിക്കില്ല. സ്കൂളുകളിൽ പരിഹരിക്കേണ്ട പരാതികൾ ആണെങ്കിൽ അവിടെ പരിഹരിക്കും ഗൗരവമുള്ള പരാതിയാണെങ്കിൽ സ്ഥലം എസ് എച്ച് ഒ (സ്റ്റേഷൻ ഹൗസ് ഓഫിസർ ) തുടർനടപടികൾ സ്വീകരിക്കും' മറ്റു വകുപ്പുകൾക്ക് പരിഹരിക്കാൻ കഴിയുന്നതെങ്കിൽ അതാതു വകുപ്പുകൾക്ക് ബന്ധപ്പെട്ട പരാതികൾ കൈമാറും. സ്കുളുകളിലെ അധ്യാപകർ മുതൽ സഹ വിദ്യാർത്ഥികൾ, സ്കൂൾ ബസ് ഡ്രൈവർമാർ, ആയമാർ, കണ്ടക്ടർമാർ, മറ്റ് ബസ് ജീവനക്കാർ, വീട്ടിലുള്ളവർ, ആർക്കെതിരെ പരാതികൾ ഉണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് പരാതിയായി തുറന്നെഴുതി സ്കൂളുകളിൽ സ്ഥാപിച്ച പരാതിപ്പെട്ടിയിൽ നിക്ഷേപിക്കാം.ഒരു പൊലിസ് സ്റ്റേഷനു കീഴിൽ ഒന്നിലധികം സ്കുളുകൾ ഉണ്ടെങ്കിൽ പൊലിസ് സ്റ്റേഷനിൽ പൊലിസുകാരുടെ എണ്ണം കുറവാണെങ്കിൽ ഒരു പൊലിസ് ഉദ്യോഗസ്ഥനാകും അതാത് സ്റ്റേഷൻ പരിധിയിലെ എല്ലാ സ്കൂളുകളുടെയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ ചുമതലക്കാരൻ. ഈ ഉദ്യോഗസ്ഥൻ മഫ്തി വേഷത്തിൽ സ്കൂൾ പരിസരം നിരീക്ഷിക്കുകയും സ്കൂളുകൾക്കടുത്തുള്ള പെട്ടിക്കടകൾ, കുട്ടികൾ സംഘടിക്കാനും കേന്ദ്രീകരിക്കാനും ലഹരി ഉപയോഗിക്കാനുള്ള സാധ്യതാ കേന്ദ്രങ്ങൾ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. വിദ്യാർത്ഥികളിൽ കണ്ടുവരുന്ന ആക്രമണ സ്വഭാവവും ലഹരി ഉപയോഗവും തടയാൻ ലക്ഷ്യമിട്ടാണ് സ്കൂളുകളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. ഇതിൻ്റെ സംസ്ഥാന തല നോഡൽ ഓഫിസറായി ഡിഐജി അജിതാ ബീഗം ഐ.പി.എസ്സിനെ സർക്കാർ നിയമിച്ചു.പൊലിസ്, എക്സൈസ്, തദ്ദേശ സ്ഥാപനങ്ങൾ, പി ടി എ, രക്ഷാകർതൃസമിതി ,അധ്യാപകർ, തദ്ദേശ സ്ഥാപനപ്രതിനിധികൾ, പൂർവ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ അംഗങ്ങളായിരിക്കും
WE ONE KERALA -NM
Post a Comment