ഗുരു പൂജ നാടിന്റെ സംസ്‌കാരം; സ്‌കൂളുകളിലെ 'പാദപൂജ'യെ ന്യായീകരിച്ച് ഗവര്‍ണര്‍


ആലപ്പുഴ: സ്‌കൂളുകളിലെ 'പാദപൂജ'യെ ന്യായീകരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഗുരു പൂജയെ വിമര്‍ശിക്കുന്നത് അതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവരാണ് രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. ഗുരു പൂജ നാടിന്റെ സംസ്‌കാരമാണെന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവരാണ് വിവാദമുണ്ടാക്കുന്നത് എന്നുമാണ് രാജേന്ദ്ര അര്‍ലേക്കറുടെ പ്രതികരണം. ഗുരുപൂജ നമ്മുടെ സംസ്‌കാരമാണ്. ഗുരുവിന്റെ പാദത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതാണ് ആ സംസ്‌കാരം. ചിലര്‍ അതിനെ എതിര്‍ക്കുകയാണ്. ഇവര്‍ ഏത് സംസ്‌കാരത്തില്‍ നിന്നാണ് വരുന്നതെന്ന് മനസ്സിലാവുന്നില്ല. സ്വയം ആരാണെന്ന് മറക്കുന്നവരാണ് സംസ്‌കാരം മറക്കുന്നവരെന്നും രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. അതേസമയം അടിമത്വ മനോഭാവം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാനാണ് പാദപൂജയിലൂടെ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മാവേലിക്കര ആറ്റുവയിലെ വിവേകാനന്ദ വിദ്യാപീഠം സ്‌കൂളില്‍ ബിജെപി നേതാവും പാദപൂജയില്‍ പങ്കെടുത്തതോടെയാണ് വിവാദം ചൂട് പിടിച്ചത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധ സമരത്തിലേക്ക് കടക്കാനാണ് വിവിധ വിദ്യാര്‍ഥി യുവജന സംഘടനകളുടെ തീരുമാനം. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പാദപൂജ നടന്ന ആലപ്പുഴ ആറ്റുവ വിവേകന്ദ വിദ്യാപീഠം സ്‌കൂളിലേക്കും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലേക്കും നാളെ ഡിവൈഎഫ്‌ഐ എഐഎസ്എഫ് സംഘനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. ഇന്നലെ വിവേകാനന്ദ വിദ്യാപീഠം സ്‌കൂളില്‍ ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ചിനെതിരെ രംഗത്തെത്തി.

Post a Comment

0 Comments