മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്ക പ്രതിസന്ധി രൂക്ഷം; മരണസംഖ്യ 8 ആയി ഉയര്‍ന്നു


മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയില്‍ കനത്ത മഴ തുടരുന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് കണക്ക്. മറാത്ത് വാഡയിലെ എട്ട് ജില്ലകളില്‍ ബീഡില്‍ മാത്രം പരമാവധി 65 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ധാരാശിവിന 52 മില്ലിമീറ്ററും പര്‍ഭാനിയില്‍ 46 മില്ലിമീറ്ററും മഴ ലഭിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ മേഖലയില്‍ ശരാശരി 34 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.

കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇത്രയും ശക്തമായ മഴ ഇവിടെ ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു. ശനിയാഴ്ച മുതല്‍ ഈ മേഖലയില്‍ പെയ്യുന്ന കനത്ത മഴയില്‍ എട്ട് പേര്‍ മരിക്കുകയും നൂറുകണക്കിന് വീടുകളും ഒട്ടേറെ റോഡുകളും തകരുകയും ചെയ്തു. വ്യാപകമായ കൃഷിനാശമാണ് ഇവിടെ സംഭവിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

സ്ഥിതി വളരെ ഭയാനകമാണ്, മഴമൂലമുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് വിവരിക്കാന്‍ തനിക്ക് വാക്കുകളില്ലെന്ന് വെള്ളപ്പൊക്കബാധിത പ്രദേശമായ ധാരാശിവ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയ ഗിരീഷ് മഹാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതൊരു പ്രകൃതിദുരന്തമാണ്. കഴിഞ്ഞ 50, 60 അല്ലെങ്കില്‍ 70 വര്‍ഷത്തിനിടയില്‍, ഈ പ്രദേശത്ത് ഇത്രയും മഴ രേഖപ്പെടുത്തിയിട്ടില്ല.

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ മുന്‍ഗണനാക്രമത്തില്‍ രക്ഷപ്പെടുത്തുകയാണെന്ന് പറഞ്ഞ മഹാജന്‍, കൃഷിനാശത്തിന്റെയും മറ്റ് നാശനഷ്ടങ്ങളുടെയും ഔദ്യോഗിക വിലയിരുത്തല്‍ പുരോഗമിക്കുകയാണെന്നും പറഞ്ഞു.



Post a Comment

0 Comments