പത്ത് വര്‍ഷത്തിനിടെ കണ്ണൂര്‍ മണ്ഡലത്തില്‍ നടന്നത് 1600 കോടി രൂപയുടെ വികസനം; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി


കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ 1600 കോടിയിലധികം രൂപയുടെ വികസന പ്രവൃത്തികള്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ചുവരെ 60 കോടിയുടെ 25 പ്രവൃത്തികള്‍ക്ക് മണ്ഡലത്തില്‍ തുടക്കമാകും.  താഴെചൊവ്വ ബണ്ട് പാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് രാവിലെ 9.30ന് നടക്കും. പക്ഷികളുടെ കേന്ദ്രമായ മുണ്ടേരിക്കടവ് ഇക്കോടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം മാര്‍ച്ച് ഒന്നിന് വൈകീട്ട് ആറ് മണിക്ക് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. കണ്ണൂരിന്റെ ഗതാഗതകുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനുള്ള സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഒന്നാം ഘട്ടവും ടൗണിലെ മൂന്ന് റോഡുകളുടെ പ്രവൃത്തിയും മാര്‍ച്ച് രണ്ടിന് രാവിലെ 9.30 ന് നടക്കും. നടാല്‍ അയ്യാരകത്ത് പാലത്തിന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ച് ആറിന് വൈകീട്ട് നാല് മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. സംസ്ഥാന ബജറ്റ് ഫണ്ടില്‍നിന്നും മൂന്ന് കോടിരൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ തിലാന്നൂര്‍ സത്രം റോഡ് മാര്‍ച്ച് അഞ്ചിന് വൈകീട്ട് ആറ് മണിക്കും കണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ മൂന്ന് കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മാര്‍ച്ച് രണ്ടിന് രാവിലെ 11 മണിക്ക് ശിക്ഷക് സദനിലും നടക്കും. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സിയുടെ യാര്‍ഡ് മാര്‍ച്ച് അഞ്ചിന് വൈകീട്ട് ആറ് മണിക്ക് നാടിന് സമര്‍പ്പിക്കും. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കിയ തോട്ടട ടൗണ്‍ സൗന്ദര്യവല്‍ക്കരണം, മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ അനുവദിച്ച 35 റോഡുകളില്‍ പൂര്‍ത്തിയായ റോഡുകളുടെ ഉദ്ഘാടനവും മാര്‍ച്ച് അഞ്ചിന് വൈകീട്ട് അഞ്ച് മണിക്ക് നടക്കും. 23 കോടിയോളം രൂപയുടെ 14 പ്രവൃത്തികളുടെ പൂര്‍ത്തീകരണവും 35 കോടിയുടെ 10 പ്രവൃത്തികളും മണ്ഡലത്തില്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. പത്തുവര്‍ഷത്തിനിടയില്‍ പശ്ചാത്തല മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി 1100 കോടിരൂപയുടെ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യത്തിനായി വിവിധ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി 129.75 കോടിരൂപയുടെ പദ്ധതികളും സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് നിര്‍മാണം ഉള്‍പ്പെടെയുള്ള 100 കോടി രൂപയുടെ പദ്ധതികളും നടപ്പിലാക്കി. തറിയുടെയും തിറയുടെയും നാടായ കണ്ണൂരില്‍ കൈത്തറി മ്യൂസിയവും പെരളശ്ശേരിയില്‍ എ.കെ.ജി മ്യൂസിയവും സ്ഥാപിച്ചു. തെയ്യങ്ങളുടെ കഥപറയുന്ന തെയ്യം മ്യൂസിയം ചന്തപുരയിലും ഫോട്ടോഗ്രാഫി മ്യൂസിയം നടാലിലും ഒരുങ്ങുകയാണ്. കാനാമ്പുഴ അതിജീവന പരിപാടി സംസ്ഥാനത്താകമാനം ശ്രദ്ധിക്കപ്പെട്ടു. ഈ പദ്ധതിയില്‍ എട്ട്കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മണ്ഡലം വികസന കണ്‍വീനര്‍ എന്‍ ചന്ദ്രന്‍, ബാബു ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01