സീറ്റുകൾ ലേലത്തിന് വെക്കുന്ന കച്ചവട സ്ഥാപനമായി കോൺഗ്രസ് മാറി: മന്ത്രി വി ശിവൻകുട്ടി


കോൺഗ്രസ് എന്നാൽ ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് സീറ്റുകൾ ലേലത്തിന് വെക്കുന്ന ഒരു കച്ചവട സ്ഥാപനമായി അധപതിച്ചിരിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾക്കെതിരെ ഉയർന്നിരിക്കുന്ന ഏഴ് കോടിയുടെ കോഴ ആരോപണം അങ്ങേയറ്റം ഗൗരവകരമാണ്. സാധാരണക്കാരായ പ്രവർത്തകർ ചോരനീരാക്കി പണിയെടുക്കുമ്പോൾ, ഡൽഹിയിലെ ശീതീകരിച്ച മുറികളിലിരുന്ന് കോടികൾക്ക് സീറ്റ് കച്ചവടം നടത്തുന്നതാണ് കോൺഗ്രസ് ശൈലിയെന്നും അദ്ദേഹം പറഞ്ഞു. ഒരു മുൻ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് തന്നെ തെളിവുകൾ സഹിതം പരാതിയുമായി രംഗത്തെത്തിയത് ഈ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. സ്വന്തം പാർട്ടിക്കാരെപ്പോലും വഞ്ചിക്കുന്ന ഇവർ എങ്ങനെയാണ് ജനങ്ങളെ സേവിക്കുക? പണം വാങ്ങിയ നേതാക്കളുടെ പേരുകൾ കൃത്യമായി പുറത്തുവന്നിട്ടുണ്ട്. പണക്കൊഴുപ്പും ഗ്രൂപ്പ് വഴക്കും കാരണം കോൺഗ്രസ് സ്വയം തകരുകയാണ്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണ്. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന് കോൺഗ്രസ് നേതൃത്വം ഓർക്കുന്നത് നന്നായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



Post a Comment

Previous Post Next Post

AD01