രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്നുള്ള സൂചന നൽകി അമേരിക്കൻ ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലെത്തി ഇന്ത്യൻ രൂപ. ഇന്ന് പകൽ ഡോളറിനെതിരായ രൂപയുടെ മൂല്യം ആദ്യമായി 96 രൂപ കടന്ന് 96.06 എന്ന നിലയിലെത്തി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും വിദേശ നിക്ഷേപകർ വിപണിയിൽ നിന്നും പിൻവാങ്ങുന്നതും രൂപയെ കൂടുതൽ ദുർബലമാക്കി. പിന്നീട് 95.97 രൂപ എന്ന റെക്കോർഡ് താഴ്ന്ന നിലയിൽ ആണ് ഡോളറിനെതിരെ രൂപ ഇന്ന് ക്ലോസ് ചെയ്തത്.
ഒപ്പം വിപണിയിൽ ഡോളറിനുള്ള ആവശ്യകത ഉയർന്നതും രൂപയെ ദോഷകരമായി ബാധിച്ചു, ബീജിങ്ങിൽ നടന്ന ട്രംപ് –ഷി ജിൻപിങ് ചർച്ചയിലും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനെ പറ്റി വ്യക്തമായ സൂചന ലഭിക്കാത്തത് ബ്രെന്റ് ക്രൂഡ് വില ബാരലിന് 110 ഡോളർ കടന്നേക്കുമെന്ന ആശങ്ക ശക്തമാക്കി. ഇത് ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി ആശ്രിത രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സമ്മർദ്ദം സൃഷ്ടിക്കുകയാണ്.
നിലവിൽ ഏഷ്യയിലെ തന്നെ ഏറ്റവും ദുർബലമായ പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി രൂപ മാറിയിട്ടുണ്ട്. രൂപയുടെ ഇടിവ് നിയന്ത്രിക്കാൻ റിസർവ് ബാങ്ക് ഇടപെടാൻ സാധ്യതയുണ്ടെന്നും വിദേശ നാണയ ശേഖരം സംരക്ഷിക്കാൻ കൂടുതൽ നടപടികൾ കേന്ദ്ര സർക്കാർ പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ റിസേർവ് ബാങ്ക് തീരുമാനത്തെ ഉറ്റു നോക്കുകയാണ് വിപണി.
.jpg)


Post a Comment