ബജറ്റില്‍ റാഗിങ് തടയാന്‍ പദ്ധതി; സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കും

 

യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം ബജറ്റില്‍ റാഗിങ് തടയാനുളള പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ റാഗിങിനെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ത്ഥന്റെ പേരിലാണ് പദ്ധതി. ക്യാമ്പസുകളില്‍ റാഗിങ് തടയാന്‍ സിദ്ധാര്‍ത്ഥ് ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട് നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ക്യാമ്പസുകളില്‍ സ്റ്റുഡന്റ് ഡൈവേഴ്‌സിറ്റിക്ക് മുന്‍ഗണന നല്‍കുമെന്നും ജെഎന്‍യു മോഡലില്‍ ഇന്ത്യയുടെ പരിച്ഛേദമായി ക്യാമ്പസുകളെ മാറ്റുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ കോളേജുകളില്‍ റാഗിങ് തടയുന്നതിനായി ഡിസ്ട്രസ് ആപ്പ് പുറത്തിറക്കും. അതിനോടൊപ്പം സിദ്ധാര്‍ത്ഥന്‍ ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട് എന്ന പേരില്‍ പുതിയ നിയമം നടപ്പാക്കും. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാനും പരിഹരിക്കാനും കോളേജുകളില്‍ ഓംബുഡ്‌സ്മാന്‍ സംവിധാനവും അമിത രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ അക്കാഡമിക് കൗണ്‍സിലും രൂപീകരിക്കും. ബിരുദധാരികള്‍ക്ക് ജോലി ലഭ്യത ഉറപ്പാക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്‌സുകളും രൂപീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.2024 ഫെബ്രുവരിയിലാണ് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥന്‍ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായിരുന്നതായി കോളേജിലെ ആന്റി റാഗിങ് സ്‌ക്വാഡ് സ്ഥിരീകരിച്ചിരുന്നു.



Post a Comment

0 Comments