നെഹ്‌റു ട്രോഫി വള്ളംകളി: 'പോസ്റ്ററിൽ ചിത്രം വിട്ടുപോയത് നോട്ടപ്പിശകോ ജാഗ്രതക്കുറവോ ആകാം, വിവാദമാക്കേണ്ട'.

 

നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിലെ പോസ്റ്ററില്‍ നിന്നും ചിത്രം ഒഴിവാക്കിയതില്‍ പ്രതികരിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. പോസ്റ്ററില്‍ ചിത്രം ഇല്ലാതിരുന്നത് വിവാദമാക്കേണ്ടതില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്തയായപ്പോള്‍ തന്റെ പടം ഉള്‍പ്പെടുത്തി മറ്റൊരു പോസ്റ്റര്‍ ഇറക്കിയെന്നും താന്‍ വള്ളംകളിയില്‍ പങ്കെടുക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

'നെഹ്‌റു ട്രോഫി വള്ളംകളി മത്സരം വിജയകരമായി നടക്കണം. പോസ്റ്ററില്‍ എന്റെ ചിത്രം ഉണ്ടായിരുന്നില്ല. അത് സംബന്ധിച്ച് വലിയ വിവാദമുണ്ടായി. ചിത്രം വിട്ടുപോയത് നോട്ടപ്പിശകോ ജാഗ്രതക്കുറവോ ആയിരിക്കാം. അത് വാര്‍ത്തയായപ്പോള്‍ അത് തിരുത്തി പടം ഉള്‍പ്പെടുത്തി മറ്റൊരു പോസ്റ്റര്‍ ഇറക്കിയിട്ടുണ്ട്. വിവാദമാക്കേണ്ട കാര്യമില്ല. പോസ്റ്ററില്‍ പടം വന്നില്ലെന്നത് കൊണ്ട് വള്ളംകളിയുമായി സഹകരിക്കുന്നില്ലെന്ന വാര്‍ത്തയാണ് വരുന്നത്. ഞാന്‍ ഒരു തരത്തിലുമുള്ള പ്രതിഷേധവും അറിയിച്ചിട്ടില്ല', കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.പുന്നമടക്കായലില്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തുവിട്ട പോസ്റ്ററില്‍ ആണ് പേരോ ചിത്രമോ ഇല്ലാതിരുന്നത്. വാര്‍ത്തയായതിന് പിന്നാലെ എംപിയുടെ പടം ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ പുറത്തിറക്കി.

കൊടിക്കുന്നില്‍ സുരേഷ് എംപിയായ മാവേലിക്കര ലോക്സഭയിലാണ് കുട്ടനാട് ഉള്‍പ്പെടുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പോസ്റ്ററില്‍ പോലും കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രവും പേരും ഉള്‍പ്പെടുത്തിയിരുന്നു.



Post a Comment

0 Comments