തില്ലങ്കേരി: ഒരുകാലത്ത് നാട്ടിൻപുറത്തെ വിവിധ പ്രാദേശിക കലാസമിതികളുടേയും വായനശാലകളുടേയും മറ്റും നേതൃത്വത്തിൽ നടന്നുവന്നിരുന്ന പ്രാദേശികമായ കൂട്ടായ്മകൾ ഇല്ലാതായതാണ് നമ്മുടെ നഷ്ടമെന്ന് പ്രശസ്ത സിനിമാ നടൻ മാമുക്കോയ പറഞ്ഞു. തില്ലങ്കേരി ചാളപ്പറമ്പ് ശംഖൊലി സാംസ്‌കാരിക വേദി സംഘടിപ്പിച്ച വിഷുപ്പൊലിമ വിഷു ആഘോഷ പരിപാടിയുടെ ഭാഗമായ സാംസ്കാരിക സദസ്സ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാമുക്കോയ. അത്തരം കലാസമിതികളും മറ്റും നടത്തുന്ന നാടകം, പാട്ട്, നൃത്തം തുടങ്ങിയ കലാ കായിക പരിപാടികൾ നമ്മുടെ കലാപരവും സാംസ്കാരികവുമായ വളർച്ചക്ക് ഏറെ സഹായകരമായിരുന്നു. കലയും, സാഹിത്യവും, ജാതിയും, മതവും, രാഷ്ട്രീയവുമെല്ലാം അന്നും ഉണ്ടായിരുന്നെങ്കിലും ഒന്നിനും വേർതിരിവ് ഉണ്ടായിരുന്നില്ലെന്നും ഇത്തരം കൂട്ടായ്മകൾ നഷ്ടപ്പെട്ടതാണ് നമ്മുടെ മൂല്യച്യുതിക്കും മാനസിക വിഭജനത്തിനും കാരണമായതെന്നും മാമുക്കോയ പറഞ്ഞു.
ഇരിട്ടി പ്രഗതി വിദ്യാനികേതൻ പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം കൃഷ്ണകുമാർ മുഖ്യാതിഥി ആയിരുന്നു. ഇത്തരം ഒരു കൂട്ടായ്മ വളരെക്കാലത്തിന് ശേഷമാണ് കാണുന്നതെന്നും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകൾ എത്തി എന്നതിലും സന്തോഷമുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. തില്ലങ്കേരി പഞ്ചായത്ത് മെമ്പർമാരായ മനോജ് പടിക്കച്ചാൽ, എം.കെ. ആനന്ദവല്ലി , ശംഖൊലി സാംസ്‌കാരിക വേദി രക്ഷാധികാരി ചന്ദ്രൻ, കൺവീനർ ജി.വി. പ്രഭാകരൻ, കെ.പി. വിജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് നൃത്ത നൃത്യങ്ങൾ, മാജിക്കൽ ഗാനമേള എന്നിവയും നടന്നു.