കണ്ണൂർ: പുതുതലമുറകളിൽ വളർന്നു വരുന്ന സാമൂഹ്യ ജീർണതകൾക്കും ലഹരി സംസ്കാരങ്ങൾക്കുമെതിരെ എസ് വൈ എസ് ഉൾപ്പെടെയുള്ള മത സംഘടനകൾ സജീവമായി രംഗത്തിറങ്ങണമെന്നും ധാർമ്മിക ബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ മഹല്ലു തലങ്ങളിൽ കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിൽ വരുത്തണമെന്നും കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. എസ് വൈ എസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ അഞ്ചു ദിവസമായി നടത്തി വരുന്ന ഉസ്താദ് മുസ്തഫ ഹുദവി ആക്കോടിന്റെ റമളാൻ പ്രഭാഷണത്തിന്റെ സമാപന വേദി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധ റമളാൻ ആത്മവിചാരത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മാസമാണ്.
ലോകം മുഴുവനുമുള്ള കോടിക്കണക്കിന് വിശ്വാസികൾ വിശുദ്ധ മാസത്തെ ആവേശപൂർവ്വം സ്വീകരിച്ചിരിക്കുകയാണ്.
ആത്മവിചാരം മനതലങ്ങളിൽ പരിവർത്തനത്തിന് കാരണമാകേണ്ടതുണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും സമഗ്രവും വ്യവസ്ഥാപിതവുമായ മദ്രസാ വിദ്യാഭ്യാസം നൽകപ്പെടുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. അതെ സമയം ജീർണ്ണതകളുടെയും അപചയങ്ങളുടെയും കണക്ക് എടുത്ത് പരിശോധിക്കുമ്പോൾ നമ്മുടെ പുതുതലമുറ ഒട്ടും പിന്നിലല്ല സമഭാവനയുടേയും സാഹോദര്യത്തിന്റേയും മാനവികതയുടെയും ഉന്നതമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതോടൊപ്പം, ധാർമ്മിക മൂല്യങ്ങൾ കൂടി പുതു തലമുറയിൽ സന്നിവേശിപ്പിക്കേണ്ടതുണ്ട്. എവിടെയാണോ നമ്മുടെ മക്കൾ വഴിതിരിഞ്ഞു നടക്കുന്നത് ,അവിടെങ്ങളിൽ തിരുത്തൽ ശക്ത്തികളാകാനും നൻമയുടെ വഴി കാണിക്കാനും നമുക്കാകണമെന്നും അദേഹം കൂട്ടിച്ചേർത്തു
സംഘാടക സമിതി ചെയർമാൻ സത്താർ വളക്കൈ അദ്ധ്യക്ഷനായിരുന്നു. ഉമർ നദ് വി തോട്ടിക്കൽ പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രഭാഷണ ഫണ്ട് ഉദ്ഘാടനം മത്തത്ത് അബ്ബാസ് ഹാജി , ഹംസ ഹാജി ആറളം നിർവ്വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി മാണിയൂർ അബ്ദുറഹ് മാൻ ഫൈസി, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിം ബാഖവി പൊന്ന്യം, ബ്ലാത്തൂർ അബ്ദുള്ള ഹാജി, അഹ്മദ് തേർലായി, മുഹമ്മദ് ഹാജി പുന്നാട്, ഷൗക്കത്തലി മൗലവി മട്ടന്നൂർ, ഹനീഫ ഏഴാം മൈൽ, നമ്പ്രം അബ്ദുൽ ഖാദർ അൽ ഖാസിമി, സിദ്ധീഖ് ഫൈസി വെൺമണൽ, അശ്രഫ് ബംഗാളി മുഹല്ല, സലീം എടക്കാട്, ശംസുദ്ധീൻ നീർവേലി, ലത്തീഫ് മാസ്റ്റർ പന്നിയൂർ, ഫൈസൽ ദാരിമി ഇരിട്ടി, ഹമീദ് ഹാജി അഴീക്കോട്, എ ടി.കെ ദാരിമി തിരുവട്ടൂർ, ശഹീർ പാപ്പിനിശ്ശേരി, സലാം പൊയനാട്, മുനീർ ദാരിമി തോട്ടിക്കൽ സംബന്ധിച്ചു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡണ്ടായിരിക്കെ മരണപ്പെട്ട പി.പി. മുഹമ്മദ് കുഞ്ഞി അരിയിലിന്റെ നാൽപതാം ദിന പ്രത്യേക പ്രാർത്ഥനയും നടന്നു.