സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് ലീഗിൽ തുടർച്ചയായ രണ്ടാം ജയം. വയ്യഡോളിഡിനെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് തകർത്തപ്പോൾ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളുകളുമായി തിളങ്ങി. പെഡ്രി, സെർജി റോബർട്ടോ എന്നിവരാണ് ബാഴ്സയുടെ മറ്റ് ഗോൾ സ്കോറർമാർ.കളിയുടെ 24ആം മിനിട്ടിലാണ് ആദ്യ ഗോൾ പിറന്നത്. വലതു പാർശ്വത്തിൽ നിന്ന് റഫീഞ്ഞ നൽകിയ ക്രോസിൽ നിന്ന് ലെവൻഡോവ്സ്കി വല ചലിപ്പിച്ചു. 43ആം മിനിട്ടിൽ പെഡ്രിയിലൂടെ ബാഴ്സ ലീഡ് ഇരട്ടിയാക്കി. ഡെംബലെയായിരുന്നു അസിസ്റ്റ്. 64ആം മിനിട്ടിൽ ലെവൻഡോവ്സ്കിയുടെ രണ്ടാം ഗോൾ. ഡെംബലെയിൽ നിന്ന് പന്ത് സ്വീകരിച്ച ലെവൻഡോവ്സ്കി ഒരു ബാക്ക് ഹീലിലൂടെയാണ് ലീഡ് ഉയർത്തിയത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ റീബൗണ്ടിലൂടെ റോബർട്ടോ കൂടി വല കുലുക്കിയതോടെ ബാഴ്സയുടെ ജയം പൂർണം.മൂന്ന് കളിയിൽ രണ്ട് ജയവും ഒരു സമനിലയും സഹിതം 7 പോയിൻ്റാണ് ബാഴ്സയ്ക്കുള്ളത്. മൂന്നിൽ മൂന്നും ജയിച്ച റയൽ മാഡ്രിഡും റയൽ ബെറ്റിസുമാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ.