കോഴിക്കോട് ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. വകുപ്പിന്റെ വിവിധ പ്രവർത്തികൾ അവലോകനം ചെയ്യുന്നതിനായി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദ്ദേശം.
മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്തവർക്കുള്ള നഷ്ടപരിഹാരം നൽകൽ ഉൾപ്പടെയുള്ള കാര്യങ്ങൾ ഒക്ടോബറിൽ തന്നെ പൂർത്തീകരിക്കണമെന്നും നിർദ്ദേശമുണ്ട്. റോഡ് കടന്നുപോവുന്ന നാല് വില്ലേജുകളിൽ മൂന്ന് വില്ലേജുകളിലെ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവ ഉടൻ പൂർത്തിയാവും.
സംസ്ഥാനത്ത് മികച്ച രീതിയിൽ റോഡ് പരിശോധന നടത്തുന്ന ജില്ലയാണ് കോഴിക്കോട്. ദീർഘകാലമായി നിലനിന്നിരുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിശോധനയിലൂടെ പരിഹാരമായതായും മന്ത്രി പറഞ്ഞു.
പുതിയങ്ങാടി- അണ്ടിക്കോട്- അത്തോളി- ഉള്ള്യേരി റോഡിന്റെ അലൈൻമെന്റ് സ്കെച്ച് ഒക്ടോബർ അവസാനത്തോടെ നൽകുമെന്നും പ്രവർത്തി പുരോഗതിയിലാണെന്നും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ബാലുശ്ശേരി- കൂരാച്ചുണ്ട് റോഡ്, മലയോര ഹൈവേ നിർമ്മാണം, മുക്കം ടൗൺ സൗന്ദര്യവൽകരണം തുടങ്ങി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ റോഡ്, പാലം പ്രവർത്തികൾ നിർദ്ദേശിച്ച ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്.
റണ്ണിംഗ് കോൺട്രാക്‌ട് സംവിധാനം വളരെ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്. സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ നേതൃത്വത്തിൽ എല്ലാ മാസവും ചുമതലയുള്ള ജില്ലകളിലെ റോഡുകൾ പരിശോധിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിന് പുറമെ ഒരു പ്രത്യേക പരിശോധന സംഘം എല്ലാ 45 ദിവസം കൂടുമ്പോഴും കാര്യങ്ങൾ പരിശോധിക്കും. ഒക്ടോബർ 15 ഓട് കൂടി 14 ജില്ലകളിലെയും പരിശോധന പൂർത്തിയാവും. നവംബർ 30, ഡിസംബർ 15, മാർച്ച് അഞ്ച്, ഏപ്രിൽ 20 എന്നീ നിലയിൽ പരിശോധന ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.