ഡിജിറ്റൽ റീ സർവ്വെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. 'എന്റെ ഭൂമി' ഡിജിറ്റൽ റീ സർവ്വെയുടെ ജില്ലാതല ഉദ്ഘാടനം തലശ്ശേരി ടൗൺ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുള്ള 1666 വില്ലേജുകളിൽ 54 ശതമാനം വില്ലേജുകളിലെ ഭൂസർവ്വെ മാത്രമാണ് ഡിജിറ്റലൈസ് ചെയ്യാനായത്. ഡിജിറ്റൽ കാലഘട്ടത്തിൽ പോലും മുഴുവൻ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ സാധിക്കാത്തത് പോരായ്മയാണ്. ഇത് മറികടക്കാനാണ് റവന്യൂ വകുപ്പിന്റെ ശ്രമം. ശാസ്ത്രീയമായി സർവെ നടത്തി നാലു വർഷം കൊണ്ട് മുഴുവൻ ഭൂരേഖകളും ഡിജിറ്റലൈസ് ചെയ്യുകയാണ് ലക്ഷ്യം. കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കാലതാമസമുണ്ടാകുന്നതിന് പ്രധാന കാരണം ആവശ്യമായ സർവെ നടത്തുന്നതിലെ കാലതാമസമാണ്. ഡിജിറ്റൽ റീ സർവ്വെയിലൂടെ ഇത് പരിഹരിക്കാനാകും. ഓരോ ഭൂമിയുടെയും കൃത്യമായ വിവരങ്ങൾ സർക്കാരിനും പൊതുജനങ്ങൾക്കും എളുപ്പത്തിൽ മനസിലാക്കാനാകും. സർവേ പൂർത്തിയാകുന്നതോടെ സാധാരണ ജനങ്ങൾക്ക് അടിയാധാരം അന്വേഷിച്ച് ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും എല്ലാവരും സർവെയുമായി സഹകരിക്കണമെന്നും സ്പീക്കർ പറഞ്ഞു. ജില്ലയിൽ ആദ്യഘട്ടത്തിൽ 14 വില്ലേജുകളിലാണ് സർവേ നടത്തുക. കണ്ണൂർ താലൂക്കിൽ കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, അഴീക്കോട് നോർത്ത്, വളപട്ടണം, തലശ്ശേരി താലൂക്കിൽ തലശ്ശേരി, കോട്ടയം, ഇരിട്ടി താലൂക്കിൽ ചാവശ്ശേരി, വിളമന, കണിച്ചാർ, കരിക്കോട്ടക്കരി, ആറളം എന്നീ വില്ലേജുകളിലാണ് ആദ്യഘട്ട സർവേ. ഇത് ആറ് മാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഡ്രോൺ, ടോട്ടൽ സ്റ്റേഷൻ, ആർ ടി കെ, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ എന്നീ ഡിജിറ്റൽ ഉപകരണങ്ങൾ റീ സർവേക്കായി ഉപയോഗിക്കും. ആകാശ കാഴ്ച്ചയിൽ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ആർ ടി കെ സാങ്കേതിക വിദ്യ ഉപയോഗിക്കും. സാറ്റലൈറ്റ് സിഗ്നലുകൾ ലഭ്യമാകാത്ത ഇടങ്ങളിൽ ഇലക്ട്രോണിക് റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ചും സർവ്വേ പൂർത്തീകരിക്കും. ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. റീസർവ്വെ അസിസ്റ്റന്റ് ഡയറക്ടർ രാജീവൻ പട്ടത്താരി പദ്ധതി വിശദീകരിച്ചു. തലശ്ശേരി നഗരസഭ കൗൺസിലർ ടി വി റാഷിത ടീച്ചർ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്സി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ടി ജെ അരുൺ, ജില്ലാ രജിസ്ട്രാർ ബി എസ് ബീന, തഹസിൽദാർ കെ ഷീബ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഡിജിറ്റൽ റീ സർവ്വെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. 'എന്റെ ഭൂമി' ഡിജിറ്റൽ റീ സർവ്വെയുടെ ജില്ലാതല ഉദ്ഘാടനം തലശ്ശേരി ടൗൺ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുള്ള 1666 വില്ലേജുകളിൽ 54 ശതമാനം വില്ലേജുകളിലെ ഭൂസർവ്വെ മാത്രമാണ് ഡിജിറ്റലൈസ് ചെയ്യാനായത്. ഡിജിറ്റൽ കാലഘട്ടത്തിൽ പോലും മുഴുവൻ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ സാധിക്കാത്തത് പോരായ്മയാണ്. ഇത് മറികടക്കാനാണ് റവന്യൂ വകുപ്പിന്റെ ശ്രമം. ശാസ്ത്രീയമായി സർവെ നടത്തി നാലു വർഷം കൊണ്ട് മുഴുവൻ ഭൂരേഖകളും ഡിജിറ്റലൈസ് ചെയ്യുകയാണ് ലക്ഷ്യം. കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കാലതാമസമുണ്ടാകുന്നതിന് പ്രധാന കാരണം ആവശ്യമായ സർവെ നടത്തുന്നതിലെ കാലതാമസമാണ്. ഡിജിറ്റൽ റീ സർവ്വെയിലൂടെ ഇത് പരിഹരിക്കാനാകും. ഓരോ ഭൂമിയുടെയും കൃത്യമായ വിവരങ്ങൾ സർക്കാരിനും പൊതുജനങ്ങൾക്കും എളുപ്പത്തിൽ മനസിലാക്കാനാകും. സർവേ പൂർത്തിയാകുന്നതോടെ സാധാരണ ജനങ്ങൾക്ക് അടിയാധാരം അന്വേഷിച്ച് ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും എല്ലാവരും സർവെയുമായി സഹകരിക്കണമെന്നും സ്പീക്കർ പറഞ്ഞു. ജില്ലയിൽ ആദ്യഘട്ടത്തിൽ 14 വില്ലേജുകളിലാണ് സർവേ നടത്തുക. കണ്ണൂർ താലൂക്കിൽ കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, അഴീക്കോട് നോർത്ത്, വളപട്ടണം, തലശ്ശേരി താലൂക്കിൽ തലശ്ശേരി, കോട്ടയം, ഇരിട്ടി താലൂക്കിൽ ചാവശ്ശേരി, വിളമന, കണിച്ചാർ, കരിക്കോട്ടക്കരി, ആറളം എന്നീ വില്ലേജുകളിലാണ് ആദ്യഘട്ട സർവേ. ഇത് ആറ് മാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഡ്രോൺ, ടോട്ടൽ സ്റ്റേഷൻ, ആർ ടി കെ, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ എന്നീ ഡിജിറ്റൽ ഉപകരണങ്ങൾ റീ സർവേക്കായി ഉപയോഗിക്കും. ആകാശ കാഴ്ച്ചയിൽ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ആർ ടി കെ സാങ്കേതിക വിദ്യ ഉപയോഗിക്കും. സാറ്റലൈറ്റ് സിഗ്നലുകൾ ലഭ്യമാകാത്ത ഇടങ്ങളിൽ ഇലക്ട്രോണിക് റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ചും സർവ്വേ പൂർത്തീകരിക്കും. ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. റീസർവ്വെ അസിസ്റ്റന്റ് ഡയറക്ടർ രാജീവൻ പട്ടത്താരി പദ്ധതി വിശദീകരിച്ചു. തലശ്ശേരി നഗരസഭ കൗൺസിലർ ടി വി റാഷിത ടീച്ചർ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്സി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ടി ജെ അരുൺ, ജില്ലാ രജിസ്ട്രാർ ബി എസ് ബീന, തഹസിൽദാർ കെ ഷീബ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.