കണ്ണൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവം തിങ്കളാഴ്ച പുലർച്ചയോടെ സമാപിക്കും. ഞായറാഴ്ച വൈകീട്ട് ആറിന് ഊട്ടും വെള്ളാട്ടവും രാത്രി 10ന് തിരുവപ്പനയും കെട്ടിയാടും. തിരുവപ്പന ഭണ്ഡാരം പൂട്ടി താക്കോൽ കരക്കാട്ടിടം വാണ വരെ ഏൽപ്പിക്കും.
ശുദ്ധികർമത്തിന് ശേഷം വാണവരുടെ അനുവാദം വാങ്ങി മുടിയഴിക്കും. മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. തുടർന്ന് ഭക്തജനങ്ങളും വാണവരും പാടിയിൽ നിന്ന് പടിയിറങ്ങും. അഞ്ഞൂറ്റാനും അടിയന്തിരക്കാരും മാത്രമുള്ള കളിക്കപ്പാട്ടും പ്രദക്ഷിണവും നിഗൂഢപൂജകളും നടക്കും.
ഇതിന് ശേഷം തിങ്കളാഴ്ച രാവിലെ അഞ്ഞൂറ്റാൻ ഉൾപ്പെടെയുള്ളവർ മലയിറങ്ങും. തുടർന്ന് മുത്തപ്പനെ മലകയറ്റൽ ചടങ്ങുമുണ്ടാവും. ഉത്സവം കഴിഞ്ഞ് മൂന്നാം ദിവസം കരിയടിക്കലോടെ ചടങ്ങുകൾ പൂർത്തിയാകും.