തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും.ലോക്സഭാ തെരഞ്ഞെടുപ്പ് അകലോകനത്തിന് ഒപ്പം വോട്ടിംഗ് ദിനത്തില്‍ വൻ ചർച്ചയായ ഇപി ജയരാജൻ- ബിജെപിയുടെ കേരളത്തിലെ ചുമതലയുളള പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും യോഗത്തില്‍ ചർച്ചയാകും.ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച നടത്തിയതും തെരഞ്ഞെടുപ്പ് ദിവസം ഇത് സംബന്ധിച്ച് നടത്തിയ പരസ്യ പ്രസ്തവനയും പാർട്ടിക്ക് തലവേദന സൃഷ്ടിച്ചു.മുഖ്യമന്ത്രി പോലും ഇ.പിക്കെതിരെ രംഗത്തെത്തിയിരുന്നു.പിന്നാലെ പാർട്ടിക്കുളളില്‍ ഇ.പിക്കെതിരെ നടപടിയാവശ്യമുയർന്നതായാണ് ലഭിക്കുന്ന വിവരം.
പ്രകാശ് ജാവ്ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് സിപിഎമ്മും. പോളിംഗ് ദിനത്തിലെ തുറന്ന് പറച്ചില്‍ വഴി പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് ഇപിക്കെതിരായ നേതാക്കളുടെ പൊതു നിലപാട്. മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായവും പാർട്ടിയില്‍ ശക്തമാണ്.
ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്.സിപിഐഎം സംഘടനാരീതി പിന്തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അത് ഉപേക്ഷിച്ച് ജയരാജനോടുള്ള അമർഷം പരസ്യമാക്കുകയും ചെയ്തു.സൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നാണ് ദല്ലാള്‍ നന്ദകുമാർ തൊടുത്തുവിട്ട പുതിയ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.